ക്രൈസ്തവരായ യുവതികളെ ആശുപത്രിയിൽ ജോലിയ്ക്ക് കൊണ്ടുപോയ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു

തൃശൂര്‍/കോട്ടയം: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആശ്വാസമാണെന്നും എന്നാൽ, അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അത് റദ്ദാക്കണമെന്നും തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്ത സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. അവര്‍ക്കെതിരായ കള്ളക്കേസ് റദ്ദാക്കിയാലെ നീതി ലഭിക്കുകയുള്ളുവെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും പറഞ്ഞു.

കന്യാസ്ത്രീകൾക്ക് എതിരായ കള്ളക്കേസ് റദാക്കണമെന്നും അവര്‍ നിരപരാധികളാണെന്നും സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ക്രൈസ്തവരായ യുവതികളെ ആശുപത്രിയിൽ ജോലിയ്ക്ക് കൊണ്ടുപോയ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ഒമ്പതു ദിവസത്തെ അന്യായ തടങ്കലിന് ശേഷം കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമാണെന്ന് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ പറഞ്ഞു. ന്യായവിസ്താര സമയത്ത് അവനെ ക്രൂശിക്ക.. ക്രൂശിക്ക എന്ന് ആർത്ത് അട്ടഹസിച്ച കൂട്ടർക്ക് സമരായവർ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് നിൽക്കുകയാണ്. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തി ആക്രമിക്കുകയും ചെയ്ത തീവ്രമതവാദികൾക്കെതിരെ കേസെടുക്കാൻ ഛത്തീസ്ഗഡ് സർക്കാർ തയാറാകണം. അല്ലാത്തപക്ഷം മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വിചാരണ ചെയ്യാൻ അവർ വീണ്ടും രംഗത്തിറങ്ങും. ജാമ്യം എന്നത് കേസിലെ സ്വാഭാവിക നടപടി മാത്രമാണ്. കള്ളക്കേസ് റദ്ദാക്കുകയാണ് വേണ്ടത്. അപ്പോൾ മാത്രമേ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കൂ. അപ്പോൾ മാത്രമേ ആർഷഭാരത സംസ്ക്കാരത്തിനേറ്റ കളങ്കം മായൂ. ചെയ്യാത്ത കുറ്റത്തിനാണ് അവർ ക്രിസ്തുവിനെയും ക്രൂശിച്ചതെന്നും പക്ഷേ മൂന്നാം നാൾ നാഥൻ ലോകത്തെ ജയിച്ചുവെന്നും സത്യം ജയിക്കുമെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ പറഞ്ഞു.

ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് ഫാ. മാത്യു കോയിക്കൽ പറഞ്ഞു. ഒപ്പം നിന്ന് എല്ലാ രാഷ്ട്രീയപ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും മാധ്യപ്രവർത്തകർക്കും നന്ദിയുണ്ട്. കേസ് റദ്ദാക്കണം. ഒരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങളാണ് ഇവരുടെ മേൽ ആരോപിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടു. ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ പരാതി കൊടുക്കുന്നത് പഠിച്ചു കൊണ്ടിരിക്കുന്നു. രാഷ്ട്രീയ മതഭേദമന്യേ എല്ലാവരും ഞങ്ങൾക്ക് ഒപ്പം നിന്നു. എല്ലാവരും ഒന്നിച്ച് പ്രവർത്തിച്ചതിന്‍റെ പരിണിതഫലമാണ് ജാമ്യമെന്നും ഫാ. മാത്യു കോയിക്കൽ പറഞ്ഞു.