കൈക്കോട്ട് പണിയിൽ അമ്പതാം വാർഷികം ആഘോഷിച്ച് ബാലേട്ടൻ; ഹൃദ്യമായൊരു വീഡിയോ കാണാം
കൈക്കോട്ട് പണിയുടെ അമ്പതാം വാർഷികം. അതെ ആ വാർഷികം ആഘോഷമാക്കുകയാണ് ഈ കർഷക തൊഴിലാളി.
കോഴിക്കോട്: വാർഷിക ആഘോഷങ്ങൾ നമ്മുടെ നാട്ടിൽ സാധാരണയാണ്. പക്ഷെ കൈക്കോട്ട് പണിയിൽ അമ്പത് ആണ്ട് തികച്ചതിന് ഒരാഘോഷം, അത് ഉറപ്പായും വ്യത്യസ്തമായിരിക്കും. ഇതാണ് ബാലൻ. മുഴുവൻ പേര് വടക്കേ മൊയോർ കുന്നുമ്മൽ ബാലൻ. കൂത്താളി സ്വദേശിയാണ്. ബാലന്‍റെ വീടിന് മുന്നിൽ ഇക്കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ബാനറാണിത്. കൈക്കോട്ട് പണിയുടെ അമ്പതാം വാർഷികം. അതെ ആ വാർഷികം ആഘോഷമാക്കുകയാണ് ഈ കർഷക തൊഴിലാളി. ഇങ്ങനെയൊരു ആഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചതും ബാലൻ തന്നെയാണ്.
73 ൽ പാളത്തൊപ്പിയും വെച്ച് തുടങ്ങിയതാണ് മണ്ണിൽ വിയർപ്പൊഴുക്കിയുള്ള ജീവിതം. ബാലനെ ആദ്യമായി കൈക്കോട്ട് പണിക്ക് വിളിച്ചുവരാണ് ചടങ്ങിൽ വിശിഷ്ടാതിഥികളായത്തിയത്. പിന്നെ നാട്ടുകാരും. പൊന്നാട അണിയിച്ച് ബാലനെ അവർ ആദരിച്ചു. പിന്നെ നല്ല വാക്കുകളും. 50 വർഷം ബാലൻ ഉപയോഗിച്ച പണി സാധനങ്ങളും പ്രദർശിപ്പിച്ചു.ആരോഗ്യമുള്ള കാലത്തോളം കൈക്കോട്ടുമായി കൃഷിയിടങ്ങളിൽ പൊന്നുവിളയിക്കാൻ ഇറങ്ങുമെന്ന് അമ്പത് ആണ്ട് തികയുമ്പോഴും ബാലൻ പറയുന്നു.