രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പെരുമ്പള്ളിച്ചിറയിൽ വച്ച് പൊലീസാണ് 34 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തത്

ഇടുക്കി: തൊടുപുഴയിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരൻ പിടിയിലായി. കുമാരമംഗലം സ്വദേശി റെസിൻ ഫാമി സുൽത്താനാണ് 34 ഗ്രാം രാസലഹരിയുമായി തൊടുപുഴ പൊലീസിൻ്റെ പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് പുലർച്ചെ ഒരു മണിയോടെ പെരുമ്പള്ളിച്ചിറയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് റെസിൻ പിടിയിലായത്. കൊച്ചിയിൽ നിന്ന് വാങ്ങിയ എംഡിഎംഎ തൊടുപുഴയിലെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാൻ കൊണ്ടുവരികയായിരുന്നു. വിദേശ മലയാളിയാണ് ലഹരി കച്ചവടത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം. തൊടുപുഴ കാർഷിക വികസന ബാങ്കിലെ ജീവനക്കാരനാണ് പിടിയിലായ റെസിൻ. രണ്ടുമാസമായി അവധിയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കൊപ്പം കൂടുതൽ ആളുകളുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. പത്തുകൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചേർത്താണ് റെസിനെതിരെ കേസ്സെടുത്തിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.