ബ്യൂട്ടി പാർലർ ഉടമ മീനയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മോഷണം സംശയിച്ചാണ് ശോഭയെന്ന സ്ത്രീയെ മീന കഴിഞ്ഞ ദിവസം ആക്രമിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമംഗലത്ത് സ്ത്രീയെ നടുറോഡിൽ ആക്രമിച്ച ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ. ബ്യൂട്ടി പാർലർ ഉടമ മീനയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മോഷണം സംശയിച്ചാണ് ശോഭനയെന്ന സ്ത്രീയെ മീന കഴിഞ്ഞ ദിവസം ആക്രമിച്ചത്.

തിരുവനന്തപുരം നഗരമധ്യത്തിലെ ഷോപ്പിങ് കോപ്ലക്സില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബ്യൂട്ടി പാർലർ ഉടമയായ മീന മോഷണമാരോപിച്ച് യുവതിയെ മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ ഇന്നലെ പുറത്ത് വന്നിരുന്നു. കടയ്ക്ക് മുന്നിൽ ഇരുന്നതിനെത്തുടർന്നുണ്ടായ വാക്കു തർക്കമാണ് മർദ്ദനത്തിലേക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബ്യൂട്ടി പാർലറിലേക്ക് വന്നയാളോട് മർദനമേറ്റ സ്ത്രീ വീട്ടിലേക്ക് വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടിരുന്നു. ഇത് ബ്യൂട്ടി പാർലർ ഉടമ ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. മോഷണ ആരോപണവും ഉയർത്തി.

മോഷ്ടാവെന്ന് തെറ്റിധരിച്ചായിരുന്നു മകളുടെ മുന്നിൽ വച്ച് യുവതിയെ മീന ചെരുപ്പൂരി അടിച്ചത്. 12 വയസ്സുള്ള മകളുടെ മുന്നിൽ വച്ചാണ് യുവതിയെ ക്രൂരമായി ആക്രമിച്ചത്. ചെരിപ്പുകൊണ്ടടിക്കുന്നതും നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതും വസ്ത്രം വലിച്ചഴിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

മകൾക്കൊപ്പം പണമിടപാട് സ്ഥാപനത്തിൽ എത്തിയതായിരുന്നു ശോഭന. ഭർത്താവിനെ ഫോൺ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് മുന്നിൽ കണ്ട ഓരാളോട് ഫോൺ ചോദിച്ചു. ഇത് കണ്ട് ഷോപ്പിംങ് കോംപ്ലക്സിൽ ബ്യൂട്ടീപാർലർ നടത്തുന്ന നീന എത്തി മർദ്ദിക്കുകയായിരുന്നു. തന്റെ ഉപഭോക്താക്കളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു ക്രൂരത. സ്വന്തമായി ഫോണുണ്ടായിട്ടും മറ്റൊരാളുടെ ഫോൺ വാങ്ങിയതായിരുന്നു പ്രകോപനം. മർദ്ദനമേറ്റ യുവതിയുടെ പരാതിയിൽ ആക്രമിച്ച യുവതിക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സംഭവത്തിൽ വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാൻ ബ്യൂട്ടി പാർലർ ഉടമ തയാറായിട്ടില്ല.