മന്ത്രിയാകുമെന്ന് മുഖ്യമന്ത്രിയോ നേതൃത്വമോ ആരും തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മന്ത്രിയായി കാണണമെന്ന ജനങ്ങളുടെ ആഗ്രഹം മാധ്യമങ്ങൾ കൊടുത്തതാകുമെന്നും ചാണ്ടി ഉമ്മൻ.
തിരുവനന്തപുരം: മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നതാണെന്ന് ചാണ്ടി ഉമ്മൻ. തന്‍റെ ഇടം ജനമനസ്സിലാണ്. ഉമ്മൻചാണ്ടിയോടുള്ള സ്നേഹം ആണ് ജനങ്ങൾ തനിക്ക് നൽകുന്നത്. മന്ത്രിയായാൽ ജനങ്ങളിൽ നിന്ന് അകലാൻ സാധ്യതയുണ്ട്. വികസന കാര്യങ്ങളിൽ ചില പരിമിതികൾ വന്നേക്കും. എങ്കിലും ജനങ്ങളോടൊപ്പം നിൽക്കുന്നതാണ് പ്രധാനം. പാർട്ടിക്ക് ചില വ്യവസ്ഥകളുണ്ട്. അത് അവർ പറയും. മന്ത്രി സ്ഥാനത്ത് പേര് ഉണ്ടായിരുന്നെങ്കിൽ നേരത്തെ സൂചിപ്പിച്ചേനെയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

മന്ത്രിയാകുമെന്ന് മുഖ്യമന്ത്രിയോ നേതൃത്വമോ ആരും തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മന്ത്രിയായി കാണണമെന്ന ജനങ്ങളുടെ ആഗ്രഹം മാധ്യമങ്ങൾ കൊടുത്തതാകും. ഒരുപാടുപേർ മന്ത്രിയായി കാണണമെന്ന് ആഗ്രഹിച്ചതായി തന്നോട് നേരിട്ടും പറഞ്ഞിട്ടുണ്ട്. 2011 മുതൽ തനിക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയുമായിരുന്നു. പക്ഷേ മത്സരിച്ചിട്ടില്ല. പ്രസ്ഥാനം തീരുമാനിക്കുമ്പോൾ മാത്രമേ ഏത് സ്ഥാനവും ഏറ്റെടുക്കൂ എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
മണ്ഡലത്തിലും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ ധാരാളം സമയം ഉണ്ട്. എ കെ ആന്‍റണി സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ഒപ്പം ഉള്ള കുടുംബാംഗമാണ്. കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതു കൊണ്ടാണ് ഇന്നലെ പോയത്. ഇന്നലെ മണ്ഡലത്തിൽ നിന്ന് ധാരാളം പേർ വന്നിരുന്നു. അവർക്കൊപ്പം സത്യപ്രതിജ്ഞയ്ക്ക് നടന്ന് പോയതിൽ പുതുമ ഒന്നുമില്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.



