വൈദ്യുത പോസ്റ്റ് റോഡിൽ വീണുകിടക്കുന്നതിന്‍റെ സൂചന ബോര്‍ഡ് സ്ഥാപിക്കാത്തത് വീഴ്ചയാണ്. രാത്രി വൈദ്യുതി പോസ്റ്റ് മാറ്റുന്നതിൽ ജീവനക്കാര്‍ക്ക് പരിമിതിയുണ്ടെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.

പാലക്കാട്: എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുത പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ അരൂക്കുറ്റി സ്വദേശി അബ്ദുൽ ഗഫൂർ മരിച്ച സംഭവത്തിൽ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുത പോസ്റ്റ് റോഡിൽ വീണുകിടക്കുന്നതിന്‍റെ സൂചന ബോര്‍ഡ് സ്ഥാപിക്കാത്തത് വീഴ്ചയാണ്. രാത്രി വൈദ്യുതി പോസ്റ്റ് മാറ്റുന്നതിൽ ജീവനക്കാര്‍ക്ക് പരിമിതിയുണ്ട്.

പല സ്ഥലത്തും ജോലിത്തിരക്കായതിനാലാണ് ഫോണ്‍ എടുക്കാത്തത്. തിരുവനന്തപുരത്ത് അതിഥി തൊഴിലാളി മരിച്ച സംഭവത്തിൽ പത്ത് ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. അതേസമയം, വൈദ്യുത പോസ്റ്റിലിടിച്ച് ഗഫൂര്‍ മരിക്കാനിടയായ അപകടത്തിന് പൊലീസ് അനാസ്ഥയും കാരണമായെന്ന് പരാതിയുണ്ട്. ബൈക്ക് അപകടത്തിന് കാരണമായ വൈദ്യുതി പോസ്റ്റ് പുലർച്ചെ റോഡിലേക്ക് വീണതിന് ശേഷം ആദ്യം ഒരു അപകടമുണ്ടായിരുന്നു.

അമ്പലത്തിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികനായ പൂജാരിയാണ് പുലർച്ചെ റോഡിൽ വീണ പോസ്റ്റിൽ തട്ടി അപകടത്തിൽപ്പെട്ടത്. ഈ സമയത്ത് രണ്ട് പൊലീസ് വാഹനങ്ങൾ സ്ഥലത്തെത്തി. എന്നാൽ റോഡിന് കുറുകെ കിടക്കുന്ന പോസ്റ്റ് മാറ്റുകയോ മുന്നറിയിപ്പ് ബോർഡ് വെക്കുകയോ ചെയ്യാതെ പൊലീസ് സംഘം മടങ്ങി. പൊലീസ് അനാസ്ഥയ്ക്ക് തെളിവായി സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. 

പുലർച്ചെ 3.18 നും 3.57നുമാണ് പൊലീസ് സംഘങ്ങൾ പോസ്റ്റ് വീണ സ്ഥലത്ത് എത്തിയത്. ബൈക്ക് യാത്രികൻ അബ്ദുൽ ഗഫൂർ അപകടത്തിൽപ്പെട്ടത് പുലർച്ചെ 4. 19 നാണ്. റോഡിൽ വീണ പോസ്റ്റ് പൊലീസ് നീക്കം ചെയ്തിരുന്നെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നുവെന്ന് വ്യക്തമാണ്. എന്നാൽ, ഫയർഫോഴ്സിനെയും കെഎസ്ഇബിയെയും അപ്പോൾ തന്നെ വിവരമറിയിച്ചിരുന്നുവെന്ന് പൊലീസ് വിശദീകരണം.

പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യമായ എണ്ണം പൊലീസുകാർ വാഹനങ്ങളിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് വിശദീകരിക്കുന്നു. പോസ്റ്റ് റോഡിലേക്ക് മറിഞ്ഞ ശേഷം മുന്നറിയിപ്പ് സംവിധാനം പോലും റോഡിൽ സ്ഥാപിക്കപ്പെട്ടില്ലെന്നതാണ് ശ്രദ്ധേയമാണ്. കുമ്പളം നോർത്ത് മുസ്ളിം പള്ളിയിലെ ഉസ്താദായിരുന്നു മരിച്ച അബ്ദുൽ ഗഫൂർ. രാവിലെ പള്ളിയിലേക്ക് എത്തുമ്പോഴായിരുന്നു അപകടമുണ്ടായത്. 

YouTube video player