സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കുന്നതിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നു. കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിനെ തുടർന്നാണ് ഭരണഘടനയുടെ ഒന്നാം പട്ടിക ഭേദഗതി ചെയ്യാനുള്ള ഈ നീക്കം.
ദില്ലി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കാനിരിനിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിയോട് താൻ ഉന്നയിച്ച അഭ്യർത്ഥനയാണ് ഇന്ന് ഒരു ഭരണഘടനാപരമായ യാഥാർഥ്യമായി മാറുന്നത്. നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും ഭാഷയെയും ഔദ്യോഗികമായി ആദരിക്കണമെന്ന ദീർഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ലോക്സഭ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളയില്‍ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
‘കേരള’ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നൽകിയിരുന്നു. ‘കേരള’ എന്ന സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനായി 2024 ജൂണിൽ തന്നെ കേരള നിയമസഭ ഐകകണ്ഠ്യേന ഒരു പ്രമേയം പാസാക്കിയിരുന്നു.
അന്നത്തെ പ്രമേയം ഇങ്ങനെ
“മലയാള ഭാഷയിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാണ്. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ രൂപീകൃതമായത്. കേരളപ്പിറവി ദിനവും നവംബർ ഒന്നിനാണ്. ദേശീയ സ്വാതന്ത്ര്യസമര കാലം മുതൽ മലയാളം സംസാരിക്കുന്നവർക്കായി ഐക്യകേരളം രൂപീകരിക്കണമെന്ന ശക്തമായ ആവശ്യം നിലനിന്നിരുന്നു. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ (Kerala) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം പേര് ‘കേരളം’(Keralam) എന്ന് ഭേദഗതി ചെയ്യാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര സർക്കാരിനോട് ഐകകണ്ഠ്യേന അഭ്യർത്ഥിക്കുന്നു.”
ഇതിനെത്തുടർന്ന്, ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം ‘കേരള’ എന്ന സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റി ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള ഗവൺമെന്റ് കേന്ദ്രത്തോട് അഭ്യർഥിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം നിലവിലുള്ള സംസ്ഥാനങ്ങളുടെ പേര് മാറ്റാൻ പാർലമെന്റിന് അധികാരമുണ്ട്. ആർട്ടിക്കിൾ 3 അനുസരിച്ച്, പാർലമെന്റിന് നിയമപ്രകാരം ഏതൊരു സംസ്ഥാനത്തിന്റെയും പേര് മാറ്റാൻ കഴിയും. എന്നാൽ അത്തരം ബില്ലുകൾ രാഷ്ട്രപതിയുടെ ശുപാർശയില്ലാതെ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കരുതെന്നും, ബില്ലിൽ അടങ്ങിയിരിക്കുന്ന നിർദ്ദേശം ഏതെങ്കിലും സംസ്ഥാനങ്ങളുടെ വിസ്തീർണ്ണത്തെയോ അതിർത്തികളെയോ പേരിനെയോ ബാധിക്കുന്ന സാഹചര്യത്തിൽ, റഫറൻസിൽ വ്യക്തമാക്കിയ കാലയളവിനുള്ളിലോ രാഷ്ട്രപതി അനുവദിക്കുന്ന അധിക കാലയളവിനുള്ളിലോ ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി രാഷ്ട്രപതി പ്രസ്തുത സംസ്ഥാന നിയമസഭയിലേക്ക് അയച്ചു കൊടുക്കുകയും, നിർദ്ദിഷ്ട സമയപരിധിയോ രാഷ്ട്രപതി അനുവദിക്കുന്ന അധിക കാലയളവോ അവസാനിച്ചതിന് മാത്രമേ ബില്ല് അവതരിപ്പിക്കാനാകൂ എന്നും അനുച്ഛേദത്തിൽ പറയുന്നു.


