മദ്ബഹയിൽ നിൽക്കുമ്പോൾ പോലും സത്യവും നീതിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്ന് ഓർത്തഡോക്സ് സഭ

പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണ്. മദ്ബഹയിൽ നിൽക്കുമ്പോൾ പോലും സത്യവും നീതിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്നാണ് ഓർത്തഡോക്സ് സഭ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചിട്ടുള്ളത്. എറണാകുളം പിറമാടം പള്ളിയിൽ ഓർത്ത‍ോക്സ് യാക്കോബായ തർക്കത്തേത്തുടർന്ന്. ഇരു വിഭാഗങ്ങളിലേയും വൈദികർ തമ്മിൽ തല്ലിയിരുന്നു. സംഘർഷത്തിന് പിന്നാലെ പൊലീസ് പള്ളിക്ക് കാവൽ ഏർപ്പെടുത്തി.ഓർത്തഡോക്സ് യാക്കോബായ തർക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു പരിഹരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ഇന്ന് രാവിലെ 7 മണിയോടെയാണ് കോടതി ഉത്തരവുമായി ആരാധനക്കെത്തിയ ഓർത്തഡോക്സ് വിഭാഗവും പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിഭാഗവും തമ്മിൽ തർക്കം തുടങ്ങിയത്. നിലവിൽ യാക്കോബായ വിഭാഗത്തിൻ്റെ കൈവശമിരിക്കുന്ന പള്ളിയിൽ മൂവാറ്റുപുഴ സബ് കോടതി ഉത്തരവുമായാണ് ഓർത്തഡോക്സ് സഭ അസി.വികാരി ഫാ.എബിൻ എബ്രാഹമിൻ്റെ നേതൃത്വത്തിലാണ് വിശ്വാസികൾ എത്തിയത്. ഫാ.എബിൻ മദ്ബഹയിൽ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം വികാരി ഫാ.ലാൽ മോൻ തമ്പി പട്ടരുമഠത്തിൻ്റെ നേതൃത്വത്തിൽ തടഞ്ഞു.

തുടർന്ന് പള്ളിക്കുള്ളിൽ തർക്കവും സംഘർഷവുമായി. രാമമംഗലം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ഫാ.എബിൻ എബ്രാഹം പള്ളി ഗേറ്റിനു സമീപം കുത്തിയിരുന്നു പ്രതിഷേധിച്ചു. യാക്കോബായ വിഭാഗം പള്ളിയിൽ ആരാധന നടത്തി. നിലവിൽ രാമമംഗലം പൊലീസ് പള്ളിക്ക് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം