നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ; ചാൻസിലറെ മാറ്റാൻ ബിൽ, മന്ത്രിസഭാ യോഗത്തിൽ തീരുമാനം
പകരം നിയമസഭയിൽ സർക്കാർ ബിൽ കൊണ്ടുവരും. ഡിസംബർ 5 ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ തന്നെ പതിനാല് സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ അവതരിപ്പിക്കും.
തിരുവന്തപുരം : ഗവർണറെ ചാൻസ്ലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ഓർഡിനൻസിന് പകരം ബിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനം. അടുത്ത മാസം അഞ്ച് മുതൽ നിയമസഭാ സമ്മേളനം ചേരും. ഓർഡിനൻസിലെന്ന പോലെ ബില്ലിലും ഗവർണർ ഒപ്പിടാൻ സാധ്യതയില്ല. ഗവർണറെ വെട്ടാനുള്ള പ്ലാൻ എ നീക്കം പൊളിഞ്ഞതോടെയാണ് പ്ലാൻ ബി എന്ന നിലക്ക് ബിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗം ചാൻസ്ലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചിരുന്നു. രാജ്ഭവനിലേക്ക് നാലു ദിവസം കഴിഞ്ഞ് അയച്ച ഓർഡിനൻസിൽ ഗവർണർ തീരുമാനമെടുത്തില്ല. നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇനി ബിൽ കൊണ്ട് വരാനാണ് സർക്കാർ തീരുമാനം. 14 സർവകലാശാലകളുടേയും ചാൻസ്ലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റി അക്കാദമിക് വിദഗ്ധരെ നിയമിക്കാനുള്ള ഓർഡിനൻസിലെ വ്യവസ്ഥകൾ തന്നെയാകും ബില്ലിലും.
'ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ അനുവദിക്കില്ല', ഗവർണർക്കെതിരെ രാജ്ഭവൻ വളഞ്ഞ് എൽഡിഎഫ് കൂറ്റൻ മാർച്ച്
തന്നെ ലക്ഷ്യമിട്ടുള്ള ഓർഡിനൻസിലും ബില്ലിലും സ്വയം തീരുമാനമെടുക്കില്ലെന്ന് നേരത്തെ തന്നെ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചതാണ്. പുതിയ നിയമനത്തിന് സാമ്പത്തിക ബാധ്യത വരുന്ന സാഹചര്യത്തിൽ ബിൽ പാസാക്കും മുമ്പ് ഫിനാൻഷ്യൽ മെമ്മോറാണ്ടത്തിനും ഗവർണറുടെ അനുമതി വേണ്ടിവരും. ആ ഘട്ടത്തിൽ തന്നെ രാജ്ഭവൻ ഉടക്കിടാൻ സാധ്യതയേറെയാണ്. സബ്ജക്ട് കമ്മിറ്റി ബിൽ പാസാക്കുന്നതിനൊപ്പം ഗവർണറുടെ അനുമതി കൂടി കിട്ടിയാലേ സഭയിലും ബിൽ പാസാക്കാനാകൂ. പുതിയ വർഷത്തിൽ സഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണണെന്ന ചട്ടമൊഴിവാക്കാനാണ് സർക്കാർ നീക്കം. സഭാ സമ്മേളനം തുടങ്ങുന്നതിൻറെ തിയ്യതിയിലാണ് തീരുമാനം. അവസാനിപ്പിക്കുന്നത് ക്രിസ്മസ് അവധിയും കഴിഞ്ഞ് അടുത്ത വർഷമായിരിക്കും. ഇടക്കിടെ കൂടുതൽ അവധി നൽകി ബജറ്റ് അവതരണം വരെ സമ്മേളന കാലയളവിൽ നടത്താനും ആലോചനയുണ്ട്.
സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ചാൻസലർക്ക്, താൻ അസ്വസ്ഥൻ: രാഷ്ട്രീയ ഇടപെടൽ പതിവെന്നും ഗവർണർ