പാല തര്‍ക്കം:കറുപ്പണിഞ്ഞ് ബിനു പുളിക്കക്കണ്ടം' ചിലതു പറയാനുണ്ട്, നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് ശേഷം പറയാം'
നഗരസഭ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും സിപിഎം കൗണ്‍സിലര്‍
കോട്ടയം: പാല നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിനു വഴങ്ങി അവസാന നിമിഷം സിപിഎം ഒഴിവാക്കി. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നഗരസഭ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ അദ്ദേഹം കറുപ്പ് വസ്ത്രമണിഞ്ഞാണ് പോയത്. പാര്‍ട്ടി തീരുമാനത്തോടുള്ള പ്രതിഷേധമായി ഇതിനെ പരക്കെ വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ കറുപ്പ് വസ്ത്രമണിഞ്ഞത് യാദൃശ്ചികം മാത്രമാണെന്നും പ്രതിഷേധത്തിന്‍റെ ഭാഗമാല്ലെന്നും ബിനു പറഞ്ഞു. ചില കാര്യങ്ങള്‍ പറയാനുണ്ട്. നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് ശേഷം അതെല്ലാം വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി ഇന്നലെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേസമയം അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ജയിച്ച ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ കേരള കോണ്‍ഗ്രസ് അംഗത്തെ ബിനു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാണി ഗ്രൂപ്പുകാര്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.ജോസീന്‍ ബിനോയെയാണ്, സിപിഎം ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.
'സഹപ്രവർത്തകനെ മർദ്ദിച്ച ആളെ പാലാ നഗരസഭയുടെ ചെയർമാനാക്കാനാകില്ല' കടുത്ത നിലപാടിൽ കേരള കോൺഗ്രസ്