ബലാത്സംഗ കേസിൽ നിന്ന് ഒഴിവാക്കണം; ഹർജിയുമായി ബിഷപ്പ് ഫ്രാങ്കോ ഹൈക്കോടതിയിൽ
വിചാരണ കൂടാതെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ബിഷപ് ഫ്രാങ്കോയുടെ ആവശ്യം കോട്ടയം അഡീഷണൽ സെഷൻസ് കോടതി മാർച്ചിൽ തള്ളിയിരുന്നു. 2018 ജൂൺ 26നാണ് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയത്.
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിടുതൽ ഹർജി തള്ളിയതിനെതിരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയെ സമീപിച്ചു. ഫ്രാങ്കോ വിചാരണ നേരിടണമെന്നും, അതിന് വേണ്ട തെളിവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി വിചാരണക്കോടതി നേരത്തേ ബിഷപ്പിന്‍റെ വിടുതൽ ഹർജി തള്ളിയിരുന്നു. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. കുറ്റപത്രത്തിൽ പറഞ്ഞ എല്ലാ വകുപ്പുകളും നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ തനിക്കെതിരെ വ്യക്തമായ ഒരു തെളിവുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ കൃത്യമായ തെളിവുകളുണ്ടെന്നും, ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഫ്രാങ്കോയുടെ വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയത്.
2018 ജൂൺ 26നാണ് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയത്. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അറസ്റ്റിലായ ഫ്രാങ്കോയ്ക്ക് 25 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.
Read Also: അനധികൃതസ്വത്ത് സമ്പാദനം: സിപിഎം നേതാവ് സക്കീർ ഹുസൈനെ പാർട്ടി പുറത്താക്കി