ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ പണപ്പിരിവ് നടത്തിയെന്ന വനിതാ നേതാവ് ബിന്ദു വിനയകുമാറിന്റെ ആരോപണം ജില്ലാ നേതൃത്വം തള്ളി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി കെ ബിനോയ് പറഞ്ഞു. തുടർച്ചയായ അച്ചടക്ക ലംഘനത്തെ തുടർന്ന് ബിന്ദുവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബിജെപി അറിയിച്ചു.
ആലപ്പുഴ: പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരായ ആലപ്പുഴയിലെ ബിജെപി വനിതാ നേതാവിന്റെ ആരോപണം തള്ളി ആലപ്പുഴ നോർത്ത് ബിജെപി ജില്ലാ പ്രസിഡന്റ് പി കെ ബിനോയ്. ശോഭ ആലപ്പുഴയിലെത്തി പണപ്പിരിവ് നടത്തിയതിനെ കുറിച്ച് അറിയില്ലെന്നും ജില്ലാ നേതൃത്വം ആർക്കും പരാതി നൽകിയിട്ടില്ലെന്നും പി കെ ബിനോയ് പറയുന്നു. ബിന്ദുവിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും പികെ ബിനോയ് കൂട്ടിച്ചേര്‍ത്തു. ശോഭ സുരേന്ദ്രന്‍ ആലപ്പുഴയിൽ പണപ്പിരിവ് നടത്തിയെന്നും ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെന്നുമായിരുന്നു ബിന്ദു വിനയകുമാറിന്റെ ആരോപണം.
വോട്ടിന് പണം നൽകിയ സംഭവം തന്റെ തലയിലാക്കാൻ ശ്രമിക്കുന്നെന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് ജില്ലാ കമ്മറ്റിയംഗം ബിന്ദു വിനയകുമാർ ഫോൺ സംഭാഷണമടക്കം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. അസഭ്യം വിളിച്ചെന്നും ‘കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി’യെന്നും ബിന്ദു പരാതിയില്‍ പറയുന്നു. ശോഭ സുരേന്ദ്രൻ പക്ഷത്തെ എതിർത്തതിന്റെ വൈരാഗ്യമാണ് വോട്ടിന് പണം നൽകിയെന്ന കേസിലേക്ക് വലിച്ചിഴയ്ക്കാൻ കാരണമെന്ന് ബിന്ദു പറയുന്നു. സംഭവത്തിന് പിന്നാലെ ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ കമ്മറ്റി അംഗവും ജില്ലാ വൈസ് പ്രസിഡൻ്റുമായിരുന്ന ബിന്ദുവിനെ ബിജെപി സസ്പെന്റ് ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് ശോഭ സുരേന്ദ്രൻ, പക്ഷക്കാരെ തിരുകി കയറ്റുന്നു എന്നാരോപിച്ചുള്ള ബിന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് നേതൃത്വം ഇടപെട്ട് നീക്കം പിൻവലിപ്പിച്ചിരുന്നു. ശോഭ സുരേന്ദ്രനെതിരെ നിരന്തര വിമർശനം തുടരുന്നതിനിടെയാണ് ബിന്ദുവിനെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തത്. തുടർച്ചയായ അച്ചടക്ക വിരുദ്ധ പ്രവർത്തനത്തെ തുടർന്നാണ് നടപടിയെന്നാണ് ബിജെപിയുടെ വിശദീകരണം.


