സംസ്ഥാന നേതൃത്ത്വത്തിന്റെ പട്ടികയിൽ കാര്യമായ മാറ്റം ബിജെപി ദേശീയ നേതൃത്വം നിർദേശിച്ചിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്ന ഭൂരിഭാഗം സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ തീരുമാനിച്ചു. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനമായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആദ്യഘട്ട പട്ടിക പുറത്തുവിടുമെന്നാണ് വിവരം. 50ഓളം പേര്‍ ആദ്യ പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാന നേതൃത്ത്വത്തിന്റെ പട്ടികയിൽ കാര്യമായ മാറ്റം ബിജെപി ദേശീയ നേതൃത്വം നിർദേശിച്ചിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനമായത്. ബംഗാളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും തീരുമാനമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആദ്യ പട്ടിക പുറത്തുവിടും. കേരളത്തിലെയും ബംഗാളിലെയും സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായാണ് മാരത്തൺ ചർച്ച നടത്തിയത്. അമിത് ഷാ, ദേശീയ അധ്യക്ഷന്‍ നിതിൻ നവീൻ, രാജ്നാഥ് സിങ്, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ മുതിർന്ന നേതാക്കൾ ചര്‍ച്ചയില്‍ പങ്കെടുത്തു. ചില സീറ്റുകളിൽ സംസ്ഥാന നേതൃത്വം ചർച്ച നടത്തി കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകും. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ, മലമ്പുഴയിൽ കൃഷ്ണകുമാർ, കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ് എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് സൂചന.
