എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി. 14 സീറ്റുകൾ വരെ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകളിലാണ് എൻഡിഎയുടെ പ്രതീക്ഷ. നേമം, കഴക്കൂട്ടം, തൃശൂർ, പാലക്കാട് അടക്കമുള്ള സീറ്റുകളിൽ പാർട്ടി വിജയം ഉറപ്പിക്കുന്നു. കേരളത്തിൽ തൂക്കുസഭ വന്നാൽ നിർണായക ശക്തിയാകുമെന്നും എൻഡിഎ നേതൃത്വം വിലയിരുത്തുന്നു.
തിരുവനന്തപുരം: എക്സിറ്റ് പോളുകളെ തള്ളാതെയും കൊള്ളാതെയും ബിജെപി. 14 സീറ്റുകളിൽ വിജയം പ്രവചിച്ച എക്സിറ്റ് പോളുകളിലാണ് എൻഡിഎയുടെ പ്രതീക്ഷ. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ചാത്തന്നൂർ, തിരുവല്ല, തൃശൂർ, പാലക്കാട്, മഞ്ചേശ്വരം എന്നീ സീറ്റുകളിലാണ് ബിജെപി വിജയം പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം 20 സീറ്റുകളിൽ രണ്ടാമതെത്തുമെന്നും എൻഡിഎ നേതൃത്വം വിലയിരുത്തുന്നു. എക്സിറ്റ് പോളുകൾക്കുമപ്പുറത്തെ നേട്ടം ഉണ്ടാകുമെന്നാണ് ബിജെപി നേതാക്കൾ ഇന്ന് പ്രതികരിച്ചത്. കേരളത്തിൽ തൂക്കുസഭ വരുമെന്നും ബിജെപി നിർണായക ശക്തി ആകുമെന്നും ആറന്മുളയിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പ്രതീക്ഷ പങ്കുവെക്കുന്നു.
കണക്ക് കൂട്ടിയതിനപ്പുറം സീറ്റെന്ന എക്സിറ്റ് പോളുകൾ ബിജെപി ക്യാമ്പിന് ആവേശം നൽകുന്നു. പോളിംഗിന് ശേഷം രണ്ട് സീറ്റ് ഉറപ്പിച്ച ബിജെപിക്ക് ഓണം ബമ്പറാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. 7 ഉം 11 ഉം കടന്ന് 14 വരെ സീറ്റുകളാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എവിടെയാണെന്നൊന്നും കൃത്യമായി പറയാനാകില്ലെന്ന് പറയുന്ന പാർട്ടി നേതാക്കൾ ഉഷാറിലാണ്. നേമം, കഴക്കൂട്ടത്തിന് അപ്പുറം തൃശൂർ, നാട്ടിക, കാട്ടാക്കട അടക്കം പലയിടത്തും അട്ടിമറി പ്രതീക്ഷിക്കുകയാണ് താമരക്കൂട്ടം. പ്രവചനങ്ങൾ തെറ്റിച്ച് ആരെങ്കിലം കൊടുങ്കാറ്റ് പോലെ അധികാരത്തിലേക്കെത്തുമോ, അതോ ഭരണകക്ഷിക്ക് നേരിയ ഭൂരിപക്ഷമോ, അതൊന്നുമല്ലെങ്കിൽ തൂക്ക് സഭയോ.... ടെൻഷൻ്റ പരകോടിയിൽ രാഷ്ട്രീയ കേരളം.


