യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ല; ബിജെപി സംസ്ഥാന നേതൃത്വത്തിന് വൻ തിരിച്ചടി
സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പരാതി അവസാനിപ്പിച്ചതായി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ദില്ലി: ശബരിമലയില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞെന്ന ആരോപണത്തില്‍ എസ്‍പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നൽകിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പരാതി തള്ളിയതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷം വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് യതീഷ് ചന്ദ്രക്കെതിരായ കേസ് തള്ളിയ കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.
കഴിഞ്ഞ നവംബര്‍ 21ന് നിലയ്ക്കലിൽ വച്ചായിരുന്നു സംഭവം. നിലയ്ക്കലിൽ അന്ന് നടന്നത്:
"
ശബരിമലയിലേക്ക് എത്തിയ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണന്‍റെ അകമ്പടി വാഹനങ്ങൾ നിലക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര നിലപാടെടുത്തതും തുടര്‍ന്നുണ്ടായ വാക് തര്‍ക്കങ്ങളുമാണ് പരാതിക്ക് അടിസ്ഥാനം. സംഭവം നാണക്കേടായി എടുത്ത ബിജെപി സംസ്ഥാന നേതൃത്വം യതീഷ് ചന്ദ്രക്കെതിരെ കടുത്ത പരാമര്‍ശങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഒപ്പം നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതിയും നൽകി. സംഭവത്തിൽ യതീഷ് ചന്ദ്രയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബിജെപി സംഘടിപ്പിച്ചിരുന്നു.
തുടര്‍ന്ന് വായിക്കാം: യതീഷ് ചന്ദ്രയെ പരാമര്‍ശിച്ചു ഭീഷണി: ശോഭ സുരേന്ദ്രനെതിരെ കേസ്
യതീഷ് ചന്ദ്രക്കെതിരായ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിച്ചിരുന്നോ എന്ന ചോദ്യത്തിന് അന്വേഷിച്ചിരുന്നു എന്ന മറുപടിയാണ് വിവരാവകാശ നിയമപ്രകാരം കിട്ടിയത്. ആ പരാതിയിൽ എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിന് പരാതി സംസ്ഥാന സര്‍ക്കാരിന് കൈമാറിയെന്നും അത് അന്വേഷിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ നൽകിയ ശുപാര്‍ശ അനുസരിച്ച് പരാതിയിൻമേലുള്ള നടപടി അവസാനിപ്പിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി.
തുടര്‍ന്ന് വായിക്കാം: യതീഷ് ചന്ദ്ര ബിജെപിയുടെ മുന്നില്‍ വന്ന് മാപ്പ് പറയേണ്ടി വരും: ശ്രീധരന്‍പിള്ള
സംഭവത്തെ കുറിച്ച് വ്യക്തതയില്ലെന്നും കേസ് അവസാനിപ്പിച്ച വിവരം അറിയില്ലെന്നുമാണ് ബിജെപി നേതാവ് എംഎസ് കുമാര്‍ വാര്‍ത്തയോട് പ്രതികരിച്ചത്. യതീഷ് ചന്ദ്രക്ക് എതിരായ പരാതി അങ്ങനെ അവസാനിപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിയില്ല. ഉദ്യോഗസ്ഥൻ മര്യാദവിട്ട് പെരുമാറിയ സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അപലപനീയമാണെന്നും ബിജെപി പ്രതികരികരിച്ചു.
യതീഷ് ചന്ദ്രക്കെതിരായ നടപടി അവസാനിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം: ടിവി പ്രസാദ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം:
തുടര്‍ന്ന് വായിക്കാം: 'യതീഷ് ചന്ദ്രയ്ക്ക് ഞങ്ങളുടെ വകയും പുരസ്‌കാരമുണ്ട്'; ഭീഷണിയുമായി എ എന്‍ രാധാകൃഷ്ണന്‍