പാലക്കാട് ബിജെപിക്കെതിരെ വോട്ടിന് കോഴ നൽകിയെന്ന ആരോപണം ശക്തമായതോടെ പാർട്ടി പ്രതിരോധത്തിലായി. വയോധികക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പോലീസ് കേസെടുക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയും ചെയ്തു. എന്നാൽ, പണം വാങ്ങിയിട്ടില്ലെന്ന് വയോധികയും കുടുംബവും മൊഴി നൽകിയിട്ടുണ്ട്.

പാലക്കാട്: വിജയ പ്രതീക്ഷയുണ്ടായിരുന്ന പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് കോഴ ആരോപണം. വോട്ടെടുപ്പ് ദിവസവും ഈ വിഷയം സജീവ ചർച്ചയാക്കാനാണ് യുഡിഎഫും എൽഡിഎഫും തീരുമാനിച്ചിട്ടുള്ളത്. പൊലീസ് കേസെടുത്തത് കണ്ടാലറിയാവുന്ന എൻഡിഎ പ്രവർത്തകർക്കെതിരെയാണ്. ഇതിനിടെ പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നൽകിയെന്ന് ആരോപണം ഉയർന്നതോടെ പാര്‍ട്ടിക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.

വോട്ടിന് കോഴ നൽകിയെന്ന വിവാദത്തിൽ പാലക്കാട്‌ സൗത്ത് പൊലീസാണ് കേസ് എടുത്തത്. കണ്ടാൽ തിരിച്ചറിയാവുന്ന എൻഡിഎ പ്രതിനിധിക്കെതിരെയാണ് കേസ് എടുത്തത്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം സ്ഥാനാർഥി ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ സ്ത്രീ വയോധികക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെട്ടിരുന്നു. ബിജെപി പ്രവർത്തക പണം നൽകിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പരിശോധനയിൽ പറഞ്ഞതെന്ന് വീട്ടിലെത്തി അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

പൈസയൊന്നും തന്നിട്ടില്ലെന്നും ദൃശ്യങ്ങളിൽ കാണുന്ന പണം അവരുടെ കയ്യിൽ ഉണ്ടായിരുന്നതാണെന്നും വീട്ടുകാർ വിവരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുറത്തുനിന്നും വന്നവർ പണം തന്നിട്ടില്ലെന്നും അവർ പറഞ്ഞതായി ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു. മാധ്യമങ്ങളോട് ആദ്യം പണം ലഭിച്ചെന്ന് പറഞ്ഞതടക്കം ചൂണ്ടിക്കാട്ടിയപ്പോൾ, ഞങ്ങളോട് പണം തന്നിട്ടില്ലെന്നാണ് വയോധിക മറുപടി നൽകിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ശേഷം തുടർ നടപടിയുണ്ടാകുമെന്നും അവർ വിവരിച്ചു. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബി ജെ പി പ്രവർത്തകർ പണം നൽകിയതായി ആരോപിക്കുന്നത്.