കേന്ദ്രത്തെ വിമർശിക്കുന്നത് സ്വന്തം വീഴ്ച മറച്ചുവെക്കാൻ; തോമസ് ഐസകിനെതിരെ സന്ദീപ് വാര്യർ
ഐസക്കിനെ ധനകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ പിണറായി തയ്യാറാവണമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
പാലക്കാട്: സംസ്ഥാന ധനമന്ത്രി തോമസ് ഐസകിനെതിരെ ബിജെപി. തോമസ് ഐസകിന് പറ്റിയ വീഴ്ച മറച്ചുവെക്കാനാണ് കേന്ദ്രത്തിനെതിരായ പരാമർശങ്ങളെന്ന് സന്ദീപ് വാര്യർ വിമർശിച്ചു. തോമസ് ഐസക് 8.96 ശതമാനം പലിശയ്ക്ക് കമ്പോള വായ്പ സ്വീകരിച്ചു. ഉയർന്ന പലിശക്ക് പല സംസ്ഥാനങ്ങളും വായ്പ വേണ്ടെന്ന് വച്ചപ്പോൾ കൊള്ളപ്പലിശക്ക് ആണ് കേരളം വായ്പയെടുത്തത്. ഐസക്കിനെ ധനകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ പിണറായി തയ്യാറാവണമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
കൊവിഡ് പ്രതിസന്ധിയിലും ബാങ്കുകൾ കൊള്ള പലിശയാണ് ഈടാക്കുന്നത് ധനമന്ത്രി തോമസ് ഐസക് ഇന്നലെ വിമർശിച്ചിരുന്നു. കേരളത്തിന് ആറായിരം കോടി വായ്പ നൽകിയത് ഒമ്പത് ശതമാനം പലിശക്കാണെന്ന് തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര സാമ്പത്തിക നയത്തിൻ്റെ പാപ്പരത്തമാണ് ഇത് വെളിവാകുന്നതെന്നും ഐസക് കുറ്റപ്പെടുത്തി. റിസർവ്വ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുകയാണ് വേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.
Also Read: കൊവിഡ് കാലത്തും ബാങ്കുകൾ കൊള്ള പലിശ ഈടാക്കിയെന്ന് തോമസ് ഐസക്