പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനധികൃത ഫ്ലെക്സുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് പിഴയിട്ട തിരുവനന്തപുരം കോർപ്പറേഷൻ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. കോർപ്പറേഷൻ നടപടി മാതൃകാപരമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ.
തിരുവനന്തപുരം: ഫ്ലെക്സ് വച്ചതിലെ പിഴ വിഷയവുമായി ബന്ധപ്പെട്ടുള്ള കോർപ്പറേഷന്‍റെ നടപടി മാതൃകാപരമാണന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ. ഇനി ഇക്കാര്യങ്ങൾ എല്ലാ രാഷ്ട്രിയ പാർട്ടികളും കൂടുതൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് കെട്ടി മറച്ച് സമരം ചെയ്ത ചരിത്രം ഉണ്ട്. അന്നൊന്നും പൊലീസിന്‍റെ ഈ ശുഷ്ക്കാന്തി കണ്ടില്ലന്നും ഇക്കാര്യത്തിലുള്ള പൊലീസ് കേസിനെ കുറിച്ച് കരമന ജയൻ പറഞ്ഞു.
ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ പരിധിയിൽ ഇനി മാറാത്തത് ഒക്കെ മാറുമെന്ന് എന്നതിനുള്ള തെളിവുകൂടിയാണ് ഇത്തരം നടപടിയെന്നും ഫ്ലെക്സുകൾ കോർപ്പറേഷൻ സെക്രട്ടറി അറിയച്ചതിനെ തുടർന്ന് ആ സമയത്ത് തന്നെ മാറ്റിയിട്ട് ഉണ്ടായിരുന്നു എന്നും നിയമ നടപടികൾ അതിന്‍റെ വഴിയ്ക്ക് പോകുമെന്നും കരമന ജയൻ പറഞ്ഞു. അതേസമയം, തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് പിഴയിട്ട ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർ ജി ഷൈനിയെ ആണ് സ്ഥലം മാറ്റിയത്.
റവന്യു വിഭാഗത്തിൽ നിന്നുമാണ് മാറ്റിയത്. അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് 20 ലക്ഷം രൂപ ഇവർ പിഴയിട്ടിരുന്നു. കൂടാതെ, കോർപ്പറേഷൻ പരാതിയിൽ ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെ കേസുമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിൽ നിന്ന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്നാണ് മേയർ വി വി രാജേഷ് വിശദീകരിച്ചത്. അനധികൃത ഫ്ലെക്സുകൾ മാറ്റുന്ന നടപടികളെ കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷന് ഉണ്ടെന്നും വി വി രാജേഷ് ചൂണ്ടിക്കാട്ടി. താൻ പാർട്ടി അധ്യക്ഷൻ ആയിരുന്ന സമയത്തും ഇത്തരത്തിൽ കോർപ്പറേഷൻ നോട്ടീസ് തന്നിട്ട് ഉണ്ട്. ഇത് വിവാദ വിഷയം ആക്കേണ്ട കാര്യമില്ലെന്നും വി വി രാജേഷ് പറഞ്ഞു.


