'അഴിച്ചുപണി' ഉടനെന്ന് സുരേന്ദ്രന്; ബിജെപി പ്രതിസന്ധിക്ക് പരിഹാരമാകുമോ?
പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും അഴിച്ചു പണി ഉണ്ടാകുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രന്‍ എത്തിയതുമുതല്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അഴിച്ചുപണി ഉടനുണ്ടാകുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.
ദില്ലി: കേരളത്തിലെ ബിജെപിയില്‍ സമഗ്രമായ അഴിച്ചുപണി ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു. പാർട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി ഇക്കാര്യം സംസാരിച്ചു. അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചതായും സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു.
പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും അഴിച്ചു പണി ഉണ്ടാകുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രന്‍ എത്തിയതുമുതല്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അഴിച്ചുപണി ഉടനുണ്ടാകുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. സുരേന്ദ്രന്‍റെ നേതൃത്വം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പി കെ കൃഷ്ണദാസ് പക്ഷം. സുരേന്ദ്രന് കീഴില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും പാര്‍ട്ടി പദവികള്‍ ഏറ്റെടുക്കില്ലെന്നും എ എന്‍ രാധാകൃഷ്ണനും എം ടി രമേശും ഉള്‍പ്പടെയുള്ള നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. ശോഭാ സുരേന്ദ്രനും പ്രതിഷേധം അറിയിച്ചിരുന്നു.
Read Also: കെ സുരേന്ദ്രന് കീഴിൽ നിൽക്കാനാകില്ലെന്ന് നേതാക്കൾ; ബിജെപിയിൽ കടുത്ത പ്രതിസന്ധി
കെ സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്ന നേതാക്കളാണ് എ എന്‍ രാധാകൃഷ്ണനും എംടി രമേശും ശോഭാ സുരേന്ദ്രനും. സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ മൂവരുടെയും പെരുമാറ്റം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ശോഭാ സുരേന്ദ്രന്‍ ചടങ്ങ് പൂര്‍ണമായും ബഹിഷ്കരിച്ചപ്പോള്‍ മറ്റ് രണ്ടു പേരും ഇടയ്ക്ക് വന്നു പോവുക മാത്രമാണ് ചെയ്തത്.
പാര്‍ട്ടിക്കകത്ത് പോര് ശക്തമായ സാഹചര്യത്തില്‍ ദേശീയ നേതൃത്വത്തിന്‍റെ കൂടി അറിവോടെ അനുനയനീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. അതിനിടയിലും, സംഘടനാപ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ബിജെപി ഒറ്റ ടീമാണെന്ന പ്രതികരണമാണ് സുരേന്ദ്രന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്.