പിൻവാതിൽ നിയമനം ചോദ്യം ചെയ്തപ്പോൾ സർക്കാർ ഗവർണറെ ഭീഷണിപ്പെടുത്തുകയാണെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഗവർണർക്ക് അധികാരങ്ങൾ ഇല്ല എന്ന് കണക്കാക്കരുത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഗ്രാൻഡ് തരുന്നുണ്ടെങ്കിൽ നിയന്ത്രിക്കാനും കേന്ദ്രത്തിന് അറിയാം. മുഖ്യമന്ത്രി പ്രമാണിയാണെന്ന ധാരണ വേണ്ട. ഭരണഘടന അനുസരിച്ചേ കാര്യങ്ങൾ നടക്കൂ എന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഗവർണറെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട, വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ അധികാരമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. വിസിയെ കണ്ടെത്താൻ സെർച്ച് കമ്മിറ്റിയെ നിയോഗിക്കാൻ അധികാരമില്ലെന്ന് ആരാണ് സർക്കാരിനോട് പറഞ്ഞത്. പിൻവാതിൽ നിയമനം ചോദ്യം ചെയ്തപ്പോൾ സർക്കാർ ഗവർണറെ ഭീഷണിപ്പെടുത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഗവര്‍ണർ കടുപ്പിച്ച് തന്നെ, സര്‍വകലാശാല ബന്ധുനിയമന അന്വേഷണത്തിന് പ്രത്യേക സമിതി
കേരളത്തിലെ സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളിൽ അന്വേഷണം നടത്തുന്നതിന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയെ വെക്കാൻ ഗവർണര്‍. വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമിതിയിൽ അംഗങ്ങൾ ആയേക്കും. നിലവിൽ ദില്ലിയിലുള്ള ഗവര്‍ണര്‍ മടങ്ങി വന്നതിന് ശേഷമാകും തീരുമാനമുണ്ടാകുക.
സംസ്ഥാന ഗവര്‍ണറും യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളാ യൂണിവേഴ്സിറ്റി സെനറ്റ് പ്രമേയം പാസാക്കി. യൂണിവേഴ്സിറ്റി ആക്ട് 10(1) പ്രകാരം യൂണിവേഴ്സിറ്റി പ്രധിനിധി ഇല്ലാതെ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും ആയതിനാൽ തീരുമാനം പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സെര്‍ച്ച് കമ്മറ്റിയുണ്ടാക്കിയത് ധൃതിപിടിച്ചാണെന്നും ഗവര്‍ണറുടെ തീരുമാനം ഏകപക്ഷീയമാണെന്നുമുള്ള വിമര്‍ശനമാണ് യോഗത്തിൽ ഇടത് അംഗങ്ങളുയര്‍ത്തിയത്. തീരുമാനം പിൻവലിക്കാൻ സെനറ്റ്, ചാൻസിലരോട് ആവശ്യപ്പെടണമെന്നും പ്രമേയത്തിലുണ്ട്. യൂണിവേഴ്സിറ്റിയിലെ സിപിഎം സെനറ്റ് പ്രതിനി ബാബു ജാനാണ് പ്രമേയം അവതരിപ്പിച്ചത്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാദേശിക സംഘപരിവാർ നേതാവിനേക്കാൾ തരം താണുപോയി എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഗവര്‍ണര്‍ ഇത്ര അധപതിക്കാൻ പാടില്ല. രാഷ്ട്രീയ തറ വേലയാണ് ഗവർണറിൽ നിന്ന് ഉണ്ടാകുന്നത് എന്നും എം വി ജയരാജന്‍ പറഞ്ഞു. ചാൻസലറും പ്രോ, വൈസ് ചാൻസലര്‍മാരും തമ്മിൽ സൗഹൃദാന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. എന്നാൽ ഗവർണർ മുൻ ഗവർണർമാരുടേതിൽ നിന്ന് വ്യത്യസ്തമായ സമീപനമെടുക്കുന്നു. അത് തെറ്റായ നടപടിയാണ്. ചാൻസലർ എന്ന അധികാര ഗർവ്വിൽ, നിയമാനുസൃതം നിയമിക്കപ്പെട്ട വിസിയെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും ജയരാജൻ പറഞ്ഞു.
