കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ജൂൺ രണ്ടിന് കേസ് പരിഗണിച്ചപ്പോഴും കോടതി അംഗീകരിച്ചിരുന്നില്ല

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്‍റെ അഭിഭാഷകന്‍ ഇതു സംബന്ധിച്ച വിശദീകരണം സമർപ്പിച്ചതിൽ ഇഡിയുടെ മറുപടി വാദമാണ് ഇന്ന് നടക്കുക. ബിനീഷിന്റെ ഇടക്കാല ജാമ്യാപേക്ഷയെയും ഇഡി കോടതിയിൽ എതിർക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് ഇന്നേക്ക് 231ദിവസം പിന്നിട്ടു.

കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ജൂൺ രണ്ടിന് കേസ് പരിഗണിച്ചപ്പോഴും കോടതി അംഗീകരിച്ചിരുന്നില്ല. പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവിന് കോവിഡ് ബാധിച്ചതിനാൽ ഇദ്ദേഹം കഴിഞ്ഞ തവണ ഹാജരായിരുന്നില്ല. എന്നാൽ ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഇതിൽ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടത്.

കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചെന്ന് ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു. ബിനീഷിന്റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. എല്ലാ പണവും വന്നത് വ്യാപാരവുമായി ബന്ധപ്പെട്ടുള്ളതും, സുഹൃത്തുക്കളും വഴിയാണ്. അതുകൊണ്ട് തന്നെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ കോടതി അനുവദിച്ചില്ല. കേസ് നാളെയോ മറ്റന്നാളോ പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അതും കോടതി തള്ളി. ജൂൺ ഒൻപതിന് ബിനീഷിന്റെ വാദങ്ങൾക്ക് ഇഡി മറുപടി നൽകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona