അഴീക്കലില്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞു; നാല് മരണം; 12 പേര്‍ ആശുപത്രിയില്‍
മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
കൊല്ലം: കരുനാഗപ്പള്ളിക്കടുത്ത് അഴീക്കലിൽ ബോട്ട് മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശികളായ തങ്കപ്പൻ, സുദേവൻ, സുനിൽ ദത്ത്, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട 12 പേരിൽ രണ്ടുപേരുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽ തീരത്ത് നിന്ന് കഷ്ടി ഒരുനോട്ടിക്കൽ മൈൽ മാത്രം ദൂരെ രാവിലെ പത്തേകാലോടെ ആയിരുന്നു അപകടം. ആറാട്ടുപുഴയിൽ നിന്ന് മീൻ പിടിക്കാൻ പോയ ഓംകാരം എന്ന വള്ളവും ഒപ്പമുണ്ടായിരുന്ന ക്യാരിയർ വള്ളവുമാണ് മറിഞ്ഞത്. പെട്ടെന്നുണ്ടായ തിരമാലയാണ് അപകടകാരണമായതെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10000 രൂപയും പരിക്കേറ്റവർക്ക് 5000 രൂപയും അടിയന്തര സഹായം സർക്കാർ പ്രഖ്യാപിച്ചു. അപകടകാരണം ചുഴലിക്കാറ്റാവാനുള്ള സാധ്യതയും കരുനാഗപ്പള്ളിയിലെത്തിയ ഫിഷറീസ് മന്ത്രി സജി ചെറിയാൻ പങ്കുവച്ചു. ഇതേ കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.