തിരുവനന്തപുരത്ത് ആറ്റിൽ ചാടിയ 17കാരൻ മരിച്ചു; ഒപ്പംചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി
ശക്തമായ അടിയൊഴുക്കിൽ ശബരിനാഥിനെ കാണാതായി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ ശബരിനാഥിന്‍റെ മൃതദേഹം കണ്ടെത്തി.
തിരുവനന്തപുരം: അരുവിക്കര കരമനയാറിലേക്ക് ചാടിയ പതിനേഴ് വയസ്സുകാരൻ മരിച്ചു. കാച്ചാണി സ്വദേശി ശബരിനാഥാണ് മരിച്ചത്. ഒപ്പം ചാടിയ പെൺകുട്ടിയെ സഹോദരൻ രക്ഷപ്പെടുത്തി. പ്ലസ്ടു വിദ്യാർത്ഥികളായ ശബരിനാഥും ഒരു പെൺകുട്ടിയും ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആറ്റിലേക്ക് ചാടിയത്. വിവരമറിഞ്ഞ് ഓടിയെത്തിയ പെൺകുട്ടിയെ സഹോദരൻ രക്ഷപ്പെടുത്തി.
ശക്തമായ അടിയൊഴുക്കിൽ ശബരിനാഥിനെ കാണാതായി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ ശബരിനാഥിന്‍റെ മൃതദേഹം കണ്ടെത്തി. ശബരിനാഥും പെൺകുട്ടിയും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ എതിർത്തതിനെ തുടർന്നാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സുഹൃത്തുക്കളിലൊരാളെ ശബരിനാഥ് വിവരം അറിയിച്ചിരുന്നു. ശബരിനാഥിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.