മൂവരുടെയും കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് കണ്ടെത്തിയത്. 

കൊച്ചി: വൈപ്പിനിൽ അമ്മയും മക്കളും ഉൾപ്പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ സ്വദേശി ജോസ് (51), സഹോദരി ഞാറക്കല്‍ സെന്‍റ് മേരീസ് സ്‌കൂള്‍ അധ്യാപിക ജെസി (49) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ അമ്മ റീത്തയെ (80) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരുടെയും കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് കണ്ടെത്തിയത്. 

രണ്ട് ദിവസമായി വീട്ടിൽ ആളനക്കം ഇല്ലാതിരുന്നതോടെ പഞ്ചായത്തംഗം അറിയിച്ചതനുസരിച്ച് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. മരിച്ച ജോസിന്‍റെയും ജെസിയുടേയും കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം പോസ്റ്റമോർട്ടത്തിനായി മാറ്റും. മൂവരും മാനസികാസ്വസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നെന്ന് പൊലീസ് അറിയിച്ചു.