എറണാകുളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ച് ഔദ്യോഗിക വാഹനം തകർത്ത കേസിൽ പാലക്കാട് സ്വദേശികളായ രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളായ ജിൻ്റോ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കൊച്ചി: എറണാകുളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കുകയും ഔദ്യോഗിക വാഹനം തകർക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ജിൻ്റോ, പ്രിൻസ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ജിൻ്റോ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ആളുമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എറണാകുളം നോർത്ത് പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതികളെ പോലീസ് ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ചോദ്യം ചെയ്യലിൽ പ്രകോപിതരായ ഇരുവരും പോലീസുകാരെ ശാരീരികമായി ഉപദ്രവിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് നേരെയും ഇവർ തിരിഞ്ഞു.

പോലീസിനെ ആക്രമിച്ചതിന് പുറമെ, പോലീസിൻ്റെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടങ്ങൾ വരുത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമമായ പിഡിപിപി ആക്ട് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിയിലായ ജിൻ്റോ മണ്ണാർക്കാട് ഭാഗത്തെ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ നിലവിൽ ആറോളം ക്രിമിനൽ കേസുകൾ വിവിധ സ്റ്റേഷനുകളിലായുണ്ട്. പ്രദേശത്തെ ഗുണ്ടാ പട്ടികയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. 

കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. നഗരത്തിൽ ഗുണ്ടാ വിളയാട്ടവും ലഹരി സംഘങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശനമായ പരിശോധന തുടരുമെന്ന് നോർത്ത് പോലീസ് അറിയിച്ചു.