ബ്രിട്ടനിലെ ചാൾസ് രാജാവ് ഒരിക്കൽ ആതിഥേയത്വം വഹിച്ച ചരിത്രപ്രസിദ്ധമായ പ്ലാസ് ഗ്ലിൻലിഫോൺ മാൻഷനിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് തോട്ടം കണ്ടെത്തി. കൊട്ടാരത്തിന്‍റെ മുകളിലത്തെ നിലയിലെ ഏകദേശം 12 മുറികളിലായാണ് വിളവെടുപ്പിന് പാകമായ കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. ഈ കൊട്ടാരം പലതവണ കൈമറിഞ്ഞ് പോയിരുന്നു.
ബ്രിട്ടന്‍റെ രാജാവ് ചാൾസിന് ഒരിക്കൽ ആതിഥേയത്വം വഹിച്ച കൊട്ടാരത്തിൽ വൻ തോതിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. നോർത്ത് വെയിൽസ് പൊലീസ് നടത്തിയ പരിശോധനയിലാണ് ചരിത്രപ്രസിദ്ധമായ പ്ലാസ് ഗ്ലിൻലിഫോൺ മാൻഷനിൽ കഞ്ചാവ് തോട്ടം കണ്ടെത്തിയത്. കൊട്ടാരത്തിന്‍റെ മുകളിലത്തെ നിലയിലെ മുറികളിലായിരുന്നു കഞ്ചാവ് കൃഷി. രാജകുടുംബവുമായി ബന്ധമുള്ളതായി കരുതപ്പെടുന്ന ഈ കൊട്ടാരം ഒരുകാലത്ത് ഔദ്യോഗിക ചടങ്ങുകൾക്ക് വേദിയായിരുന്നുവെന്നത് സംഭവത്തെ കൂടുതൽ ശ്രദ്ധേയമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊട്ടാരത്തിൽ പോലീസ് റൈഡ് നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രേഡ് 1 ലിസ്റ്റ് ചെയ്തിരുന്ന കൊട്ടാരത്തിൽ നിന്നും വൻ തോതിലുള്ള കഞ്ചാവ് തോട്ടം കണ്ടെത്തി വലിയ വാർത്താ പ്രാധാന്യം നേടി.
കൊട്ടാരത്തിന് രാജാവുമായി ബന്ധം
ഗ്വിനെഡിലെ കേർണാർഫോണിനടുത്തുള്ള ഗ്രേഡ് I ലിസ്റ്റഡ് മാനർ ഹൗസിൽ കഞ്ചാവ് വളർത്തുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് ചൊവ്വാഴ്ച പോലീസ് നടത്തിയ റൈഡിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. നൂറിലധികം മുറികളുള്ള ഈ വീട് ഒരു കാലത്ത് ലോർഡ് ന്യൂബറോയുടെ ഉടമസ്ഥതയിലായിരുന്നു, 1969 -ൽ വെയിൽസ് രാജകുമാരനായിരുന്ന ഇപ്പോഴത്തെ ചാൾസ് രാജാവ് നിക്ഷേപ ചടങ്ങുകൾക്കായി ഇവിടെ വേദിയൊരുക്കിയിരുന്നു.
12 മുറികളിൽ
കൊട്ടാരത്തിൽ വളർത്തിയിരുന്ന കഞ്ചാവ് വളർച്ച പ്രാപിച്ചവയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം റൈഡിനിടെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊട്ടാരത്തിന്‍റെ മുകളിലെ നിലയായിലാണ് പോലീസ് സംഘം കഞ്ചാവ് വളർത്തൽ കണ്ടെത്തിയത്. ഏകദേശം 12 മുറികളിലായിട്ടായിരുന്നു കൃഷി. എല്ലാ ചെടികളും വിളവെടുപ്പിന് പാകമായവയാണെന്നും പോലീസ് പറയുന്നു. ചെടികൾ വളർത്തുന്നതിനായി ധാരാളം ജലവും വൈദ്യുതിയും ഉപയോഗിച്ചിരുന്നെന്നും ഇത് കൊട്ടാരത്തിന്‍റെ സുരക്ഷയെ അപകടത്തിലാക്കിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
പല കൈ മറിഞ്ഞ കൊട്ടാരം
2020-ൽ കോടിക്കണക്കിന് രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്കാായി കെട്ടിടം റിസീവർഷിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. 2013 -ൽ ഇവിടെ ഒരു വിവാഹ വേദി ഒരുക്കിയിരുന്നു. എന്നാൽ വിവാഹ വേദി തകർന്ന് വീണത് വലിയ വാർത്താ പ്രാധാന്യം നേടി. 2016 -ൽ കൊട്ടാരം വില്പനയ്ക്ക് വച്ചപ്പോൾ ആഡംബര ഹോട്ടലാക്കി മാറ്റാനായി ഒരു ദമ്പതികൾ ഇത് വിലക്ക് വാങ്ങിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാൽ, ഈ കുടുംബം 2020 -ൽ കൊട്ടാരം വീണ്ടും വിറ്റു. 2024 -ൽ മാഞ്ചസ്റ്റർ ആസ്ഥാനമായുള്ള ഡെവലപ്പറായ ഡേവിഡ് സാവേജും അദ്ദേഹത്തിന്‍റെ കമ്പനിയും 2 മില്യൺ പൗണ്ടിന് ഈ കൊട്ടാരം വീണ്ടും വില്പനയ്ക്ക് വച്ചു. എന്നാൽ അടുത്തിടെ ഇത് വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


