കോഴിക്കോട് പാളയത്ത് കൊല്ലപ്പെട്ട ബിജുവിന്‍റെ ശരീരത്തിൽ 45 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ലഹരി സംഘത്തെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി.

കോഴിക്കോട്: പാളയത്തെ വീട്ടിൽ കൊല്ലപ്പെട്ട ബിജുവിന്‍റെ ശരീരത്തിൽ 45 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. കഴുത്തിന്‍റെ മുൻപിലും പിൻഭാഗത്തും 18 കുത്തുകളുണ്ട്. കിച്ചൺ നൈഫ് ഉപയോഗിച്ചാവാം കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് കോഴിക്കോട് പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. പാളയം പച്ചക്കറി മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

കൊലപാതകത്തിന് പിന്നിൽ ലഹരി സംഘമാണെന്ന് കുടുംബം ആരോപിച്ചു. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും ഇതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞു. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പരസ്യ മദ്യപാനത്തിനായി എത്തുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ബിജു പൊലീസിനെ അറിയിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുടുംബം സംശയിക്കുന്നു. കൊലപാതകം സംബന്ധിച്ച് പൊലീസിന് ചില സൂചനകൾ ലഭിച്ചെന്നും കുടുംബത്തിന്‍റെ ആരോപണം പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ പി ഷൗക്കത്തലി പറഞ്ഞു.