കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന കൈക്കൂലി കേസിൽ അറസ്റ്റിലായ സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്.കെട്ടിടത്തിന്‍റെ പ്ലാൻ അപ്രൂവ് ചെയ്യണമെങ്കിൽ 25,000 രൂപ തരണമെന്ന് സ്വപ്ന ആവശ്യപ്പെട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.  

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന കൈക്കൂലി കേസിൽ അറസ്റ്റിലായ സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കെട്ടിടത്തിന്‍റെ പ്ലാൻ അപ്രൂവ് ചെയ്യണമെങ്കിൽ 25,000 രൂപ തരണമെന്ന് സ്വപ്ന ആവശ്യപ്പെട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

അപേക്ഷൻ അഭ്യർത്ഥിച്ചതോടെ 15,000 ആക്കി കുറയ്ക്കുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കെട്ടിടത്തിന്‍റെ പ്ലാൻ അപ്രൂവ് ചെയ്യില്ലെന്ന് സ്വപ്ന അപേക്ഷകനോട് പറഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

 കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്‍റ് ചെയ്തത്. കൈക്കൂലി കേസിൽ ഇന്നലെയാണ് കൊച്ചി സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയെ വിജിലൻസ് പിടികൂടുന്നത്.

സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചിട്ടുണ്ടോ എന്നതിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിൽ സ്വപ്ന നൽകിയ മുഴുവൻ ബിൽഡിംഗ്‌ പെർമിറ്റ്‌ രേഖകളും വിജിലൻസ് റെയ്ഡിലൂടെ പിടിച്ചെടുത്തു. രണ്ട് വർഷമായി വൈറ്റില സോണൽ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ആയിരുന്ന സ്വപ്ന 2019ലാണ് തൃശൂർ കോർപ്പറേഷനിൽ സ്വപ്ന ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്.

സ്ഥലംമാറ്റത്തിൽ 2023ൽ കൊച്ചി കോർപ്പറേഷൻ വൈറ്റിലയിലെ സോണൽ ഓഫീസിലെത്തി. സ്മാർട്ടായി നിന്ന സ്വപ്ന എളുപ്പത്തിൽ മേൽ ഉദ്യോഗസ്ഥരുടെ വിശ്വാസം പിടിച്ച് പറ്റി. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ റാങ്ക് ആയതിനാൽ ബിൽഡിംഗ് ഇൻസ്പെക്ടർ പദവിയും കിട്ടി. നഗരഹൃദയമായതിനാൽ കെട്ടിട പെർമിറ്റ് സംബന്ധിച്ച കുറെ അപേക്ഷകൾ ചെറിയ സമയത്തിനുള്ളിൽ സ്വപ്നയ്ക്ക് മുന്നിലെത്തി. ഇതിലെല്ലാം സ്വപ്ന അഴിമതി നടത്തിയിട്ടുണ്ടോ എന്നാണ് വിജിലൻസിന്റെ നിലവിലെ പരിശോധന.