വെടിയുണ്ടകൾ മുഴുവൻ പൊലീസ് ഹാജരാക്കണം; ക്രൈംബ്രാഞ്ച് പരിശോധന നാളെ
പൊലീസ് ചീഫ് സ്റ്റോറിൽ നിന്നും എസ്എപിയിലേക്ക് നൽകിയ മുഴുവൻ വെടിയുണ്ടകളും നാളെ ഹാജരാക്കാനാണ് നിര്‍ദ്ദേശം.
തിരുവനന്തപുരം: സംസ്ഥാന പൊലീസിന്‍റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈം ബ്രാഞ്ച്. സേനയുടെ കൈവശമുള്ള വെടിയുണ്ടകൾ നാളെ പരിശോധിക്കും. അതിനായി പൊലീസ് ചീഫ് സ്റ്റോറിൽ നിന്നും എസ്എപിയിലേക്ക് നൽകിയ മുഴുവൻ വെടിയുണ്ടകളും ഹാജരാക്കാനാണ് നിര്‍ദ്ദേശം. സിഎജി റിപ്പോര്‍ട്ടിലും ആഭ്യന്തര ഓഡിറ്റിലും വെടിയുണ്ടകളുടെ എണ്ണം കണക്കാക്കിയതിൽ വലിയ പൊരുത്തക്കേട് ഉണ്ടെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് നേരിട്ട് പരിശോധന നടത്താൻ തീരുമാനിച്ചത്.
സംസ്ഥാന പൊലീസിന്‍റെ ആയുധപുരയിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. കേരള പൊലീസിന്‍റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി കണ്ടെത്തൽ വാര്‍ത്തയും വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. എസ്എപി ക്യാമ്പിൽ നിന്നും 12000ത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജി കണ്ടെത്തൽ. സിഎജി റിപ്പോർട്ട് ശരിവെച്ചാണ് ക്രൈം ബ്രാഞ്ചിൻറെ നടപടി.
തുടര്‍ന്ന് വായിക്കാം: വെടിയുണ്ടകൾ കാണാതായ സംഭവം: റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു...
സിഎജി റിപ്പോര്‍ട്ടിലടക്കം പൊലീസിലെ അഴിമതി പുറത്ത് വന്ന സാഹചര്യത്തിൽ സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന വിധത്തിൽ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. തിങ്കളാഴ്ച മുതൽ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പ്രത്യക്ഷ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.