എറണാകുളത്ത് ആൾതാമസമില്ലാത്ത വീട്ടിൽ വെളിച്ചം കണ്ടെന്ന ഫോൺ കോളിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എറണാകുളം ടൗൺ സൗത്ത് സ്റ്റേഷനിലെ പൊലീസുകാരുടെ സമയോചിത ഇടപെടലിൽ ഒരു ജീവൻ രക്ഷപ്പെട്ടു.
കൊച്ചി: ആൾതാമസമില്ലാത്ത വീട്ടിൽ വെളിച്ചം കാണുന്നുവെന്ന ഫോണ്‍ കോളിന് പിന്നാലെ പൊലീസ് പാഞ്ഞെത്തിയതിനാൽ രക്ഷപ്പെട്ടത് വിലറേയിയ ഒരു മനുഷ്യ ജീവനാണ്. എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് തൂങ്ങിമരിക്കാൻ ശ്രമിച്ച ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ചത്.
ആ സംഭവത്തെ കുറിച്ച് കേരള പൊലീസിന്‍റെ കുറിപ്പ്
"എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് 112 ൽ നിന്നും ഒരു അറിയിപ്പ് കിട്ടി. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നെന്നും അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികൾ വിളിച്ചു അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു നിർദേശം. അവിടേക്ക് പാഞ്ഞെത്തിയ പട്രോളിങ് ടീം പരിസരവാസികളോട് കാര്യം തിരക്കി. അവരിൽ നിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ കുടുംബപ്രശ്നങ്ങൾ കാരണം അവിടെ വരാറില്ലെന്നും എന്നാൽ ഇന്ന് വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടെന്നും മനസ്സിലാക്കിയ ഉടൻ തന്നെ പൊലീസ് മതിൽ ചാടി കടന്നു വീടിനടുത്തെത്തി. മുൻവശം ലോക്ക് ആയിരുന്നെങ്കിലും അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. അകത്ത് കയറിയ പൊലീസ് കണ്ടത് ബെഡ്‌റൂമിൽ കെട്ടിത്തൂങ്ങിയ നിലയിലുള്ള ഒരാളെയാണ്. അയാൾ പിടയ്ക്കുന്നത് കണ്ട പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അയാളെ താങ്ങി പിടിച്ച് കെട്ടിത്തൂങ്ങിയിരുന്ന തുണി അറുത്ത് പൊലീസ് ജീപ്പിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ആ സമയത്ത് അവിടെ ഐ സി യു ഒഴിവില്ലാത്തതിനാൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അയാളെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്നു ഡോക്ടർമാർ അറിയിച്ചു. കെട്ടിത്തൂങ്ങിയതിനാൽ കഴുത്തിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡൽഫിയ കോളർ വേണമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു പൊലീസ് ഫിലാഡൽഫിയ കോളർ തിരക്കി നഗരത്തിൽ രാത്രി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിൽ കയറിയിറങ്ങി. ഒടുവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പി ആർ ഒയെ കണ്ട് അവിടെ നിന്നും കോളർ വാങ്ങി ഉടനെ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടയ്ക്ക് പൊലീസ് അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളെത്തുന്ന വരെ പൊലീസ് സംഘം അവിടെ തുടർന്നു. ആത്മാർഥമായി കർത്തവ്യ നിർവഹണം നടത്തിയ സബ് ഇൻസ്‌പെക്ടർ ജയരാജ് പി ജി, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവർക്ക് അഭിനന്ദനങ്ങൾ".


