സംസ്ഥാനത്തൊട്ടാകെ ഡിസംബർ 19 മുതൽ 24 വരെ 2,455 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ മറവില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്ന അളവ് / തൂക്ക തട്ടിപ്പ് അന്വേഷിച്ചിറങ്ങിയ ലീഗൽ മെട്രോളജി വകുപ്പ്, സംസ്ഥാനത്തൊട്ടാകെ ഡിസംബർ 19 മുതൽ 24 വരെ 2,455 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇത്രയും സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലിലൊന്ന് സ്ഥാപനങ്ങള്‍ക്കെതിരെയും ലീഗൽ മെട്രോളജി വകുപ്പ് പല വിധ തട്ടിപ്പുകള്‍ നടത്തിയതിന് കേസെടുത്തു. 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തപ്പോള്‍ ഇത്രയും സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഇനത്തില്‍ 12,05,500 രൂപയും ഈടാക്കി.
ക്രിസ്മസ് വിപണിയിലെ അളവ് / തൂക്ക ലംഘനങ്ങൾ തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുമായാണ് ലീഗൽ മെട്രോളജി വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. അളവ് തൂക്ക ഉപകരണം മുദ്ര പതിപ്പിക്കാത്തത് / രേഖ ഹാജരാക്കാത്തത്, അമിത വില ഈടാക്കൽ, വില തിരുത്തൽ, പാക്കർ രജിസ്ട്രേഷൻ ഇല്ലാത്തത്, അളവിൽ / തൂക്കത്തിൽ കുറവ്, സെക്ഷൻ 23 ന്‍റെ ലംഘനം തുടങ്ങിയവയും വകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തി.
