പാടം ഫോറസ്റ്റ് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയ കെ.യു ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസെടുത്തതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കേസ്.
പത്തനംതിട്ട: പാടം ഫോറസ്റ്റ് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയ കെ.യു ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസെടുത്തതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കേസ്. കാട്ടാന വൈദ്യുതാഘാതം ഏറ്റു ചെരിഞ്ഞ കേസിൽ അകാരണമായി തടഞ്ഞുവെച്ചു എന്ന തോട്ടം തൊഴിലാളിയുടെ പരാതിയിലാണ് കേസ്. കണ്ടാൽ അറിയാവുന്ന മൂന്ന് വനപാലകർക്കെതിരെയാണ് കൂടൽ പൊലീസ് കേസെടുത്തത്. പശ്ചിമബംഗാൾ സ്വദേശി സെന്തു മണ്ഡൽ ആണ് പരാതിക്കാരൻ. മണിക്കൂറുകൾ തടഞ്ഞുവെച്ചത് കാരണം ആറര ടൺ കൈതച്ചക്ക നശിച്ചെന്നും രണ്ട് ലക്ഷം നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു. ഈ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഇറക്കാൻ ആണ് എംഎൽഎ ഫോറസ്റ്റ് സ്റ്റേഷനുള്ളിൽ ബഹളം വെച്ചത്. ഈ കേസിൽ എംഎൽഎ ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് വനം ഉദ്യോഗസ്ഥർക്കെതിരെ പരാതിക്കാരെത്തിയത്.



