കൊവിഡ്: സർക്കാർ നിർദ്ദേശം ലംഘിച്ച് ഉത്സവവും ആരാധനയും; ഇന്ന് പുതിയ 13 കേസുകൾ
മലയിൻകീഴ് ക്ഷേത്ര ഭാരവാഹികളായ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണങ്ങൾക്കിടെ ആറാട്ട് നടത്തിയതിന് നേരത്തെ തന്നെ കേസ് എടുത്തിരുന്നു.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലംഘിച്ച് ഉത്സവവും ആരാധനയും നടത്തിയതിന് 13 കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. ക്ഷേത്രോത്സവവും ഘോഷയാത്രയും സംഘടിപ്പിച്ചതിന് മലയിൻകീഴ്, അഞ്ചൽ, കുറവിലങ്ങാട,വെള്ളായണി എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പള്ളിയിലും മോസ്‌കിലുമായി പ്രാർത്ഥനകൾ സംഘടിപ്പിച്ചതിന് ഒല്ലൂർ, വൈത്തിരി, കൽപറ്റ,നീലേശ്വരം എന്നീ സ്റ്റേഷനുകളിലുമാണ് കേസ്. കണ്ണൂരിലും അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു.
മലയിൻകീഴ് ക്ഷേത്ര ഭാരവാഹികളായ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണങ്ങൾക്കിടെ ആറാട്ട് നടത്തിയതിന് നേരത്തെ തന്നെ കേസ് എടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ദുരന്ത നിവാരണ ആക്ടിലെയും വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. ക്ഷേത്രം ഉത്സവ സമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവർ നേരിട്ട് ഹാജരാകാനും ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് വെള്ളായണി ക്ഷേത്രം ഉത്സവക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ പൊലീസ് കേസ് എടുത്തത്.
Read Also: കാവുതീണ്ടല്‍ ചടങ്ങ് മാത്രമായി നടത്തും: കൊടുങ്ങലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു...