സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് മുങ്ങി; കൊല്ലത്ത് മൂന്ന് പേർക്കെതിരെ കേസ്
കൊല്ലം ചാത്തന്നൂർ സ്വദേശിയായ യുവതിയും ഇവരെ ചെന്നൈയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന അച്ഛനും സഹോദരിയുമാണ് ക്വാറന്‍റൈൻ ലംഘിച്ചത്.
കൊല്ലം: കൊല്ലത്ത് സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് മുങ്ങിയ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് ഹോട്ട്സ്പോട്ട് മേഖലയായ ചെന്നൈയിൽ നിന്നെത്തിയ യുവതിയും കുടുംബവുമാണ് സർക്കാർ ക്വാറന്‍റൈൻ ലംഘിച്ച് വീട്ടിലേക്ക് പോയത്. പൊലീസ് നിർബന്ധിച്ച് ഇവരെ വീണ്ടും നിരീക്ഷണകേന്ദ്രത്തിലാക്കി.
കൊല്ലം ചാത്തന്നൂർ സ്വദേശിയായ യുവതിയും ഇവരെ ചെന്നൈയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന അച്ഛനും സഹോദരിയുമാണ് ക്വാറന്‍റൈൻ ലംഘിച്ചത്. ഇന്നലെ രാത്രിയാണ് കൊല്ലത്തെ ക്വാറന്‍റൈൻ സെന്‍ററിൽ നിന്ന് ഇവർ വീട്ടിലേക്ക് പോയത്. മൂവര്‍ക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് ചെന്നൈയിലാണ്.
വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും ആളുകൾ എത്തുന്ന സാഹചര്യത്തിൽ, കൊവിഡ് തീവ്രബാധിത മേഖലകളിൽ നിന്നെത്തുന്നവര്‍ സര്‍ക്കാര്‍ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതരസംസ്ഥാനങ്ങളിലെയും കേരളത്തിലെയും റെഡ് സോണില്‍ നിന്നുള്ളവര്‍ക്ക് നിർദ്ദേശം ബാധകമാണ്. 129 പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറണം എന്നാണ് സർക്കാർ നിർദ്ദേശം.