പി.വി അന്‍വര്‍ എംഎൽഎയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന കേസ്; കോടതി ഇന്ന് പരിഗണിക്കും
ഭൂമിയുടെ പരിശോധന പൂര്‍ത്തിയാക്കാത്തതിന് ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നടപടി പൂര്‍ത്തീകരിക്കാൻ മൂന്നു മാസം കൂടി സമയം നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു.

കൊച്ചി: പി.വി അന്‍വര്‍ എംഎൽഎയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭൂമിയുടെ പരിശോധന പൂര്‍ത്തിയാക്കാത്തതിന് ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നടപടി പൂര്‍ത്തീകരിക്കാൻ മൂന്നു മാസം കൂടി സമയം നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഈ അപേക്ഷ അനുവദിച്ച കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായി പി.വി അന്‍വറും കുടുംബവും അളവില്‍ കൂടുതല്‍ ഭൂമി കൈവശംവെച്ചെന്നാണ് മലപ്പുറം ചേലേമ്പ്ര സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകൻ കെ വി ഷാജിയുടെ പരാതി. ലാന്‍ഡ് ബോര്‍ഡിന്‍റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അന്‍വറും ഭാര്യയും വില്‍പന നടത്തിയതായി പരാതിക്കാര്‍ ആരോപിച്ചിരുന്നു. അന്‍വറിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെന്‍റ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും ഭാര്യ ഹഫ്സത്തിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജില്‍ ഉണ്ടായിരുന്ന 60 സെന്‍റ് ഭൂമി മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ മറ്റൊരാള്‍ക്കുമാണ് വില്‍പന നടത്തിയത്. ഇതിന്‍റെ രേഖകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയതായും കെവി ഷാജി പറഞ്ഞിരുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം അടിസ്ഥാനമാക്കിയാണ് അന്‍വര്‍ അധിക ഭൂമി കൈവശം വച്ചിരിക്കുന്നതായുളള പരാതി വിവരാവകാശ പ്രവര്‍ത്തകര്‍ ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ കൊണ്ടുവന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അധിക ഭൂമി കണ്ടെത്താനായി ലാന്‍ഡ് ബോര്‍ഡ് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. വില്ലേജ് അടിസ്ഥാനത്തില്‍ വിവര ശേഖരണം നടത്തുകയും ചെയ്ചു. ഇതിനിടെയാണ് പരിധിയില്‍ കവിഞ്ഞ ഭൂമി ഇല്ലെന്ന് സ്ഥാപിക്കാനായി അന്‍വറും കുടുംബവും ഭൂമി വില്‍പന നടത്തിയെന്ന ആരോപണം പരാതിക്കാര്‍ ഉന്നയിക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8