'ബിജെപി നേതാക്കൾക്കെതിരായ കേസുകളിൽ ഉചിതമായി ഇടപെടണം'; ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്
ലഭിച്ച പരാതികൾ സർക്കാറിന് കൈമാറുന്ന സാധാരണ നടപടി മാത്രമാണിതെന്നും കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവൻ വിശദീകരിച്ചു.
തിരുവനന്തപുരം: കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നു. കൊടകര കുഴൽപ്പണ കേസുകളിൽ അടക്കം സർക്കാർ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021 ജൂൺ 10നാണ് കത്ത് കൈമാറിയത്. സർക്കാറും ഗവർണറും തമ്മിലെ പോരിനിടെയാണ് കത്ത് പുറത്തുവരുന്നത്. അതേസമയം ലഭിച്ച പരാതികൾ സർക്കാറിന് കൈമാറുന്ന സാധാരണ നടപടി മാത്രമാണിതെന്നും കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവൻ വിശദീകരിച്ചു.
രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ അയച്ച കത്താണ് പുറത്ത് വന്നത്. രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാണ് കത്തിലെ ആവശ്യം. അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ രാജ്ഭവന്‍റെ വിശദീകരണം. രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശുപാർശ ചെയ്‍തത്. 23 വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ആളെ സ്ഥിരമാക്കാനാണ് ആവശ്യപ്പെട്ടതെന്നും രാജ്ഭവന്‍ വിശദീകരിച്ചിരുന്നു. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷനില്ലെന്നും പെന്‍ഷന്‍ അനുവദിക്കണമെന്ന ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചിരുന്നു.
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. അഞ്ച് വര്‍ഷത്തിൽ താഴെ സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ആവശ്യം പരഗണിച്ച് ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരിന്നു. ഗവര്‍ണര്‍ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Also Read: 'രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം'; ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്