വാളയാര്‍ കേസില്‍ സിബിഐ വിജ്ഞാപനം വൈകും; കോടതി അനുമതി തേടണമെന്ന് നിയമവകുപ്പ്
മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് വാളയാറിൽ പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടിത്.
കൊച്ചി: വാളയാർ കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകും. ഒരു തവണ വിധി വന്ന കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി തേടണമെന്ന് നിയമവകുപ്പ് പറയുന്നു. തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതിയെ സമീപിച്ചേക്കും. മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് വാളയാറിൽ പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടിത്. നാലുപ്രതികളെയും വെറുതെ വിട്ട പാലക്കാട് പോക്സോ കോടതിവിധി ഹൈക്കോടതി റദ്ദാക്കി തുടർ വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാല്‍ വാളയാർ കേസിൽ നീതി ഇപ്പോഴും അകലെ എന്നാണ് രക്ഷിതാക്കൾ പറയുന്നത്. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 26 മുതൽ മാതാപിതാക്കളും സമരസമിതിയും അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തും. മൂത്ത പെൺകുട്ടി കൊല്ലപ്പെട്ടതിന്‍റെ നാലാം വാർഷിക ദിനമായ ഇന്ന് രക്ഷിതാക്കളുടെ ഏകദിന സത്യഗ്രഹം നടക്കുകയാണ്. കുടുംബത്തിനൊപ്പം എന്ന് സർക്കാർ പറയുമ്പോഴും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെ ഇപ്പോഴും സംരക്ഷിക്കുന്നു. ഇതിനെതിരെയാണ് സമരം. സിബിഐ അന്വേഷണ പരിധിയിൽ കേസ് അട്ടിമറിച്ച് ഉദ്യോഗസ്ഥരുടെ കാര്യവും പരിശോധിക്കണം. ഇക്കാര്യം ശക്തമായി സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കുടുംബം പറയുന്നു.