ഫാത്തിമാ ലത്തീഫിന്‍റെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു
മൂന്നു ദിവസം മുമ്പാണ് കേസ് സിബിഐ ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. മൂന്നു ദിവസം മുമ്പാണ് കേസ് സിബിഐ ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട് ക്രൈംബ്രാഞ്ച്, അന്വേഷണ റിപ്പോർട്ട് സിബിഐക്ക് കൈമാറി. ഫാത്തിമയുടേത് അസ്വഭാവിക മരണമാണെന്നും ആരോപണ വിധേയരായ അധ്യാപകർക്ക് എതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ലോക്കല്‍ പൊലീസിന്റെ ആദ്യ അന്വേഷണത്തില്‍ തെളിവുകള്‍ നശിപ്പിച്ചതിനാല്‍ സത്യസന്ധമായ അന്വേഷണം നടക്കുമോയെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞിരുന്നു. അതേസമയം, ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഈയാഴ്ച മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്‍സിംഗ് കേസില്‍ ഹാജരാകുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് അറിയിച്ചിച്ചുണ്ട്.