ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു വിഭാഗം സിബിഎസ്ഇ സ്കൂളുകൾ തുറക്കുന്നത് ജൂൺ 4 ലേക്ക് മാറ്റി. കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂളിന് കീഴിലുള്ള സ്കൂളുകൾക്കാണ് തീയതി മാറ്റം ബാധകമാകുക. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.
അതേ സമയം, സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിന് എന്ന് തന്നെയാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് മഴ ജാഗ്രത തുടരുകയാണ്. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് മാത്രമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ല. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതേസമയം കേരളാ തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത തുടരുകയാണ്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.



