പുതുപ്പള്ളിയിൽ കലാശക്കൊട്ട് വേണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ തീരുമാനിച്ചു. വീടുകൾ നിര്‍മ്മിക്കുന്നതിന് പണം കണ്ടെത്താനാണ് ഈ നീക്കം. മന്ത്രിസ്ഥാനത്ത് മോഹമില്ലെന്നും സഹോദരിയുടെ സ്ഥാനാർത്ഥിത്വ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു.

കോട്ടയം: പുതുപ്പള്ളിയിൽ കലാശക്കൊട്ട് വേണ്ടെന്ന് വച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ. വീടുകൾ നിര്‍മ്മിച്ച് നൽകുന്നതിന് വേണ്ടി നേരത്തെ മണ്ഡലത്തില്‍ ഫ്ലക്സുകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ ചാണ്ടി ഉമ്മൻ ഒഴിവാക്കിയിരുന്നു. ഇതേ മാതൃകയിൽ കലാശക്കൊട്ട് കൂടി വേണ്ടെന്ന് വച്ചിരിക്കുകയാണ് പുതുപ്പള്ളി എംഎൽഎ. പ്രവര്‍ത്തകര്‍ക്ക് വിഷമം ആകുമെങ്കിലും അങ്ങനെയൊരു തീരുമാനം എടുക്കുകയായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. വീടില്ലാത്തവരുടെ വേദന തനിക്ക് മനസിലാകും. അത് എല്ലാവര്‍ക്കും മനസിലാകുമെന്ന് താൻ വിശ്വസിക്കുന്നു. അതിന് വേണ്ടി ഒരു രൂപയെങ്കിലും മാറ്റിവയ്ക്കാൻ സാധിച്ചാൽ ഗുണകരമാകും. വളരെ ബുദ്ധിമുട്ടിയാണ് 48 വീടുകൾ നൽകിയത്. അതുകൊണ്ടാണ് കലാശക്കൊട്ട് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും ഒരു പഞ്ചായത്തിലും കലാശക്കൊട്ട് ഇല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

അതേസമയം മന്ത്രി മോഹമില്ലെന്ന് എംഎല്‍എയും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മൻ നേരത്തെ പറഞ്ഞിരുന്നു. എംഎൽഎ പദവി തന്നെ ചുമക്കാൻ കഴിയാത്ത ഭാരമാണെന്നും എംഎൽഎ പദവിയിലിരുന്ന് വളരെ ബുദ്ധിമുട്ടിയാണ് കാര്യങ്ങൾ നടത്തുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രി പദവിയിലേക്ക് എത്തുമോ എന്ന ചോദ്യത്തിനായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം. സഹോദരി മറിയ ഉമ്മൻ്റെ സ്ഥാനാർത്ഥിത്വ വിവാദത്തിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

ജീവിതം മുഴുവൻ പാർട്ടിക്കായി മാറ്റി വെച്ചവരെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടത്. ഉമ്മൻചാണ്ടിയുടെ പേരിൽ അവരെ ഒഴിവാക്കുന്നത് ശരിയല്ല. മത്സരിക്കണമെന്ന് സഹോദരി തന്നോട് പറഞ്ഞിട്ടില്ല. പാർട്ടിയും തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നോട് മത്സരിക്കുന്നുണ്ടോ എന്ന് പിതാവ് ചോദിച്ചിരുന്നു. എന്നാല്‍ ഒരു വീട്ടിൽ നിന്ന് ഒരു സമയം ഒരാൾ എന്നായിരുന്നു പിതാവിന്‍റെ നിലപാട്.