ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഹോസ്പിറ്റൽ കമ്മറ്റി ചെയർമാൻ തന്നെ അന്വേഷിക്കുന്നത് നീതിയുക്തമല്ല. ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോ​ഗിക്കണം. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ബിന്ദുവിന്റെ മകന് സ്ഥിരം ജോലി കൊടുക്കണമെന്നും ഉമ്മൻചാണ്ടി ഫൗണ്ടേഷൻ പ്രഖ്യാപിച്ച 5 ലക്ഷം രൂപ 10 ദിവസത്തിനകം നൽകുമെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം, ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ എംഎൽഎ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഈ തുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് നൽകുക. നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു.