'നേപ്പാളില്‍ മരിച്ചവരുടെ ഉറ്റവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം'; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
മരിച്ചവരുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാൾ സർക്കാരിൽനിന്ന് ലഭിക്കുന്നതിനും കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
തിരുവനന്തപുരം: നേപ്പാളിൽ എട്ട് മലയാളികൾ ഹോട്ടൽമുറിയിൽ വിഷവായു ശ്വസിച്ച് മരിക്കാനിടയായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ അന്വേഷണം നടത്തുന്നതിന് നേപ്പാൾ സർക്കാരുമായി കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് കത്തയച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാൾ സർക്കാരിൽനിന്ന് ലഭിക്കുന്നതിനും കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കുടുംബങ്ങൾ താമസിച്ച ഹോട്ടൽ മുറിയിലെ ഉപകരണത്തിന്‍റെ തകരാറാണ് മരണത്തിനിടയാക്കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മരിച്ച തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണിന്‍റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു. ചെങ്കോട്ടുകോണത്തെ പ്രവീണിന്‍റെ വീട്ടിലെത്തിയ മുഖ്യമന്ത്രി അച്ഛൻ കൃഷ്ണൻ നായരെയും അമ്മ പ്രസന്നയെയും ആശ്വസിപ്പിച്ചു. ഈ മാസം 21നായിരുന്നു നേപ്പാളിൽ വിനോദയാത്രയ്ക്ക് പോയ രണ്ട് മലയാളി കുടുംബങ്ങളെ ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ദുബായിൽ എഞ്ചിനീയറായിരുന്ന പ്രവീൺ കൃഷ്ണൻ നായര്‍ (39), ഭാര്യ ശരണ്യ ശശി (34) ഇവരുടെ മക്കളായ ശ്രീഭദ്ര പ്രവീൺ (9), ആർച്ച പ്രവീൺ, അഭിനവ് , തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരനായിരുന്ന കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാർ (39) ഭാര്യ ഇന്ദു ലക്ഷ്മി പീതാംബരൻ (34) ഇവരുടെ മകൻ വൈഷ്ണവ് രഞ്ജിത്ത് (2) എന്നിവരാണ് മരിച്ചത്.