ബാറുകളിലുടെ പാർസൽ മദ്യവിൽപന: സിപിഎമ്മിന് പണം പിരിക്കാനുള്ള അടവെന്ന് ചെന്നിത്തല
കോവിഡിന് മറവിൽ സിപിഎമ്മിന് പണമുണ്ടാക്കാനുള്ള തീവെട്ടിക്കൊള്ളയാണിതെന്നും ചെന്നിത്തല ആരോപിച്ചു.
രുവനന്തപുരം: ബാറുകളിൽ പാർസൽ കൗണ്ടർ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ബിവറേജസ് കോർപ്പറേഷന് ചില്ലറ വിൽപ്പന ശാല തുടങ്ങാൻ 4 ലക്ഷം രൂപ ലൈസൻസ് ഫീ നൽകണമെന്നിരിക്കേ ബാറുകൾക്ക് ചില്ലറ വിലപ്പനക്ക് അനുമതി നൽകുന്നത് സൗജന്യമായാണെന്ന് ചെന്നത്തില ചൂണ്ടിക്കാട്ടി. കോവിഡിന് മറവിൽ സിപിഎമ്മിന് പണമുണ്ടാക്കാനുള്ള തീവെട്ടിക്കൊള്ളയാണിതെന്നും ചെന്നിത്തല ആരോപിച്ചു.
955 പുതിയ വിദേശമദ്യ ചില്ലറ വിൽപന ശാലകളാണ് സർക്കാർ സ്വകാര്യ മേഖലയിൽ തുടങ്ങാൻ പോകുന്നത്. ഇതെല്ലാം കോവിഡിന് മറവിൽ നടക്കുന്ന അഴിമതിയാണ്. തീവെട്ടിക്കൊള്ളയാണ് സിപിഎം നടത്തുന്നത്. പാർട്ടിക്ക് പണമുണ്ടാക്കാനുള്ള അവസരമാക്കി അവർ കൊവിഡിനെ മാറ്റുകയാണ്.
വാളയാറിൽ പ്രതിഷേധിച്ച ജനപ്രതിനിധികളെ കൊവിഡ് ബാധയുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നത്. മനുഷ്യത്വവിരുദ്ധമായ പ്രവൃത്തിയാണ്. പ്രവാസികളെയും, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും മരണത്തിന്റെ വ്യാപാരികൾ എന്നു വിളിക്കുന്നത് അംഗീകരിക്കാനാവില്ല. കൊവിഡ് ബാധിതനുമായി സമ്പർക്കത്തിൽ വന്ന ജനപ്രതിനിധികൾ അടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ട തീരുമാനം അംഗീകരിക്കുന്നതായും ചെന്നിത്തല പറഞ്ഞു.