Asianet News MalayalamAsianet News Malayalam

സിപിഎമ്മിന്‍റെ തന്ത്രപരമായ മൗനത്തിനിടക്ക് വെടിപൊട്ടിച്ച് ചീഫ് സെക്രട്ടറി; നടപടി അസാധാരണം

പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന സിഎജി റിപ്പോര്‍ട്ടിന് രാഷ്ട്രീയ ഗൗരവം നൽകേണ്ടതില്ലെന്ന നിലപാടായിരുന്നു സിപിഎമ്മും സര്‍ക്കാരും. 

chief secretary against cag police corruption report political impact
Author
Trivandrum, First Published Feb 14, 2020, 9:44 PM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ അഴിമതി തുറന്ന് കാട്ടുന്ന സിഎജി റിപ്പോര്‍ട്ടിനെതിരെ വിശദമായ വാര്‍ത്താ കുറിപ്പുമായി ചീഫ് സെക്രട്ടി എത്തിയതിന് പിന്നാലെ നിയമപ്രശ്നങ്ങളും കീഴ്വഴക്കങ്ങളും ചര്‍ച്ചയാക്കി രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നു. പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന സിഎജി റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായി ഏറ്റ് പിടിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സിപിഎമ്മും സര്‍ക്കാരും. ഉദ്യോഗസ്ഥ തലത്തിലെ പ്രശ്നങ്ങൾക്ക് ഉദ്യോഗസ്ഥര് തന്നെ മറുപടി പറയട്ടെ എന്ന നിലപാടാണ് സിഎഎമ്മും കൈക്കൊണ്ടിരുന്നത്. ഇതിന് പിന്നാലെയാണ് സിഎജിയെ തന്നെ വിമര്‍ശിച്ച് ചീഫ് സെക്രട്ടറി രംഗത്ത് എത്തിയത്. 

തുടര്‍ന്ന് വായിക്കാം; വെടിയുണ്ടയില്ലെങ്കിലും ഉന്നതരുണ്ട്, കേസിൽ അന്വേഷണം ഇഴയുന്നു: വീഴ്ചകളുടെ നീണ്ട നിര...

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ തള്ളുന്നതിന് പുറമെ നിയമസഭയിൽ വക്കും റിപ്പോര്‍ട്ട് ചോര്‍ത്തി നൽകിയെന്ന തരത്തിൽ സിഎജിക്കെതിരായ ആരോപണവും കടുപ്പിക്കുകയാണ് ചീഫ് സെക്രട്ടറി ടോം ജോസ് 

തുടര്‍ന്ന് വായിക്കാം: 'വെടിയുണ്ട എവിടെ? മുഖ്യമന്ത്രിക്കും അറിയില്ലേ? രാജ്യസുരക്ഷയാണ് വിഷയം', കേന്ദ്ര ഇടപെടൽ?...

വാര്‍ത്താ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ: 

കേരളത്തിലെ ജനറല്‍-സാമൂഹ്യ വിഭാഗങ്ങളെകുറിച്ച് 2018 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷം കണക്കാക്കിയുള്ള റിപ്പോര്‍ട്ടാണ് (2019-ലെ റിപ്പോര്‍ട്ട് നമ്പര്‍ 4) ഫെബ്രുവരി 12-ന് നിയമസഭയില്‍ സമര്‍പ്പിച്ചത്. നിയമസഭയില്‍ അവതരിപ്പിക്കുന്നതോടെയാണ് റിപ്പോര്‍ട്ടുകള്‍ പൊതുരേഖയാവുന്നത്. നിയമസഭാ സാമാജികര്‍ അംഗങ്ങളായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത്. സിഎജി റിപ്പോര്‍ട്ട് ഏപ്രില്‍ 2013 മുതല്‍ മാര്‍ച്ച് 2018 വരെ രണ്ടു സര്‍ക്കാരുകളുടെ കാലത്തു നടന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ്.

പോലീസ്, ഭവന നിര്‍മാണ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് റിപ്പോര്‍ട്ട് നമ്പര്‍ 4. ഇതില്‍ പോലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ ചിലര്‍ വിവാദമാക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് പുറത്തായതായി സംശയം ഉയര്‍ന്നിട്ടുണ്ട്. സാധാരണഗതിയില്‍ സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്നത്. എന്നാല്‍ ഇത്തവണ അതിനു മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തായതായാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.

വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പാര്‍ലമെന്‍റിന്‍റെയോ നിയമസഭയുടെയോ ശ്രദ്ധയില്‍പ്പെടുത്തുകയെന്നത് സി.എ.ജിയുടെ ഭരണഘടനാപരമായ ചുമതലയാണ്. അതേസമയം സിഎജിയുടെ റിപ്പോര്‍ട്ടിന്‍റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ല.

സി.എ.ജി റിപ്പോര്‍ട്ടിലില്ലാത്ത വ്യക്തിപരമായ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന ചീഫ് സെക്രട്ടറി പോലീസ് വകുപ്പിന്‍റെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നുവെന്നത് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയില്‍ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്‍റെ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഇത് നിയമവിരുദ്ധവുമല്ല.

സിഎജി റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതിനിടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുകയും മാധ്യമ വിചാരണ ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യമര്യാദകളുടെ ലംഘനമാണ്.

കേരള സര്‍ക്കാരിന്‍റെ ഉപഭോക്തൃകാര്യം, സഹകരണം, മത്സ്യബന്ധനം, പൊതുവിദ്യാഭ്യാസം, ആഭ്യന്തരം, ഭവന നിര്‍മാണം, തൊഴില്‍ നൈപുണ്യം, ജലവിഭവം, പട്ടികജാതി വികസനം, പട്ടികവര്‍ഗ വികസനം എന്നിവ ഉള്‍പ്പെടുന്ന ജനറല്‍, സോഷ്യല്‍ സര്‍വീസുകളിലുള്ള വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ പ്രവര്‍ത്തനക്ഷമത ഓഡിറ്റിന്‍റേയും അനുവര്‍ത്തന ഓഡിറ്റിന്‍റേയും പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് തുടര്‍ പരിശോധനയും വിശദീകരണവും ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികളും ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

വസ്തുതകളും കണക്കുകളും നിരത്തി സിഎജി നടത്തുന്ന കണ്ടെത്തലുകൾക്കെതിരെ സംസ്ഥാനത്തെ ഭരണ തലവൻ പ്രതികരിക്കുന്നത്  അപൂര്‍വ്വമായ നടപടിയാണ്. രാഷ്ട്രീയ വിവാദത്തിന് അപ്പുറം നിയമപരമായ നൂലാമാലകളിലേക്ക് വരെ പ്രശ്നം ചെന്നെത്താനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. മാത്രമല്ല ഇത്തരമൊരു അസാധാരണ നടപടിയിൽ സിഎജി എന്ത് നിലപാടെടുക്കും എന്നതും കൗതുകമാണ്. 

തുടര്‍ന്ന് വായിക്കാം: 'സിഎജി'യിൽ കരുതലോടെ സർക്കാർ; പ്രതിപക്ഷത്തിനും കുരുക്ക്, ചില അഴിമതി യുഡിഎഫ് കാലത്തേത്...
പൊലീസിനെതിരായ കണ്ടെത്തലുകളിൽ രാഷ്ട്രീയ ഗൗരവം കൊടുക്കേണ്ടെന്നും പ്രതികരണത്തിന് മുതിരേണ്ടെന്നും സിപിഎം തീരുമാനമെടുത്തപ്പോൾ റവന്യു വകുപ്പിനെതിരായ കണ്ടെത്തലുകളിൽ വിശദീകരണം നൽകാൻ സിപിഐ തയ്യാറായെന്നതും ശ്രദ്ധേയമാണ്. 

തുടര്‍ന്ന് വായിക്കാം: വെടിയുണ്ട, സിംസ് വിവാദങ്ങള്‍ കത്തുമ്പോള്‍ ഡിജിപി ലോക്നാഥ് ബെഹ്‍റ ബ്രിട്ടനിലേക്ക്; സര്‍ക്കാര്‍ അനുമതി...

 

Follow Us:
Download App:
  • android
  • ios