ഓഗസ്റ്റ് 14നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമി എന്ന 12 വയസുകാരിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. 

പത്തനംതിട്ട: പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ് കുട്ടി. പേവിഷബാധയുടെ ലക്ഷണങ്ങളാണ് കുട്ടി പ്രകടിപ്പിക്കുന്നതെങ്കിലും കുട്ടിക്ക് പേവിഷബാധയെ ഏറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. കുട്ടിയുടെ ശരീരശ്രവങ്ങൾ പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇതിന്റെ ഫലം വരുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് 14നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമി എന്ന 12 വയസുകാരിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. 

തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട കുട്ടി മരിച്ചു: കൂടെയുള്ള സ്ത്രീക്കായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: നെടുമങ്ങാട് വിതുരയ്ക്ക് സമീപം മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട ആറ് വയസ്സുകാരി മരിച്ചു. മലവെള്ളപ്പാച്ചലിൽ അകപ്പെട്ട ശേഷം രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച നസ്റിയ ഫാത്തിമ എന്ന ആറ് വയസ്സുകാരിയാണ് മരണപ്പെട്ടത്. നസ്റിയക്കൊപ്പം മലവെള്ളപ്പാച്ചിൽ കാണാതായ ഷാനിയ്ക്കായി (33 വയസ്സ്) തെരച്ചിൽ തുടരുകയാണ്. ഇരുവരും ബന്ധുകളാണ്. 

മങ്കയം വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുക്കിൽപ്പെട്ട നസ്റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്റിയ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു. 

ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് മലവെള്ളപ്പാച്ചിലിൽ പത്ത് പേര്‍ കുടുങ്ങിയത്. മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് പുഴയിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. രക്ഷപ്രവര്‍ത്തകര്‍ ഇതിൽ എട്ട് പേരെ കരയിൽ എത്തിച്ചെങ്കിലും നസ്റിയയും ഷാനിയും ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. നസ്റിയയുടെ മൃതദേഹം പാലോട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.