കുട്ടി എന്തിനാണ് ആരോടും പറയാതെ വിദ്യാലയത്തിൽ നിന്ന് പോയതെന്ന് വ്യക്തമായിട്ടില്ല

കൊല്ലം: ശാസ്താംകോട്ടയിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാതായത് പരിഭ്രാന്തി പരത്തി. കായംകുളം സ്വദേശിയായ ആരിഫ് മുഹമ്മദിനെയാണ് മതപഠനശാലയിൽ നിന്ന് കാണാതായത്. ഇന്റർവെൽ സമയത്ത് പുറത്ത് പോയ ആരിഫ് തിരികെ വരാൻ വൈകിയപ്പോൾ അധ്യാപകർ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. കുട്ടികൾക്കാർക്കും ആരിഫ് എവിടെയാണെന്ന് അറിയില്ലായിരുന്നു. തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകി.

Read More: എട്ടുവർഷമായി നാട്ടിൽ പോകാത്ത പ്രവാസി മലയാളിയെ കാണാതായി

ശൂരനാട് പൊലീസ് വിവരം കിട്ടിയ ഉടൻ കുട്ടിക്കായി മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. പ്രദേശത്തെല്ലാം തെരച്ചിൽ നടത്തി. ശൂരനാട് നിന്ന് കായംകുളത്തേക്കുള്ള കെഎസ്ആർടിസി ബസിൽ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. എന്തിനാണ് അധ്യാപകരോട് പറയാതെ പോയതെന്ന് പൊലീസിനോട് കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഒളിച്ചോടിയതല്ലെന്നും താൻ കായംകുളത്തെ തന്റെ വീട്ടിലേക്ക് പോവുകയായിരുന്നു എന്നുമാണ് കുട്ടി പറഞ്ഞിരിക്കുന്നത്. മതപഠനശാലയിൽ താമസിച്ച് പഠിക്കുകയായിരുന്നു കുട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്