തരൂറിനെതിരെ സതീഷ് മോശമായി സംസാരിച്ചുവെന്ന് തരൂർ അനുകൂലികളും തരൂർ അനുകൂലികൾ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് സതീഷും ആരോപിച്ചു. 

തിരുവനന്തപുരം: ശശി തരൂർ പങ്കെടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചുള്ള യോഗത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും. തരൂരിനെ വിമർശിച്ചതിന് തരൂർ അനുകൂലികളും പേഴ്സണൽ സ്റ്റാഫും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് പരാതിപ്പെട്ടു. എന്നാൽ സതീഷ് അനാവശ്യ പ്രകോപനമുണ്ടാക്കിയെന്നാണ് തരൂർ അനുകൂലികളുടെ വിമർശനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചായിരുന്നു ഡിസിസി ഓഫീസിലെ ചർച്ച. തരൂരും ഡിസിസി അധ്യക്ഷൻ പാലോട് രവി അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിനിടെ പുറത്തിറങ്ങിയ തമ്പാനൂർ സതീഷും തരൂരിൻറെ പേഴ്സനൽ സ്റ്റാഫ് പ്രവീൺകുമാറും തമ്മിലാണ് ആദ്യം തർക്കമുണ്ടാകുന്നത്. തരൂരിനെതിരെ സതീഷ് മോശമായി സംസാരിച്ചുവെന്നും പ്രകോപനമുണ്ടാക്കിയെന്നുമാണ് തരൂർ അനുകൂലികളുടെ ആരോപണം. 

അതേ സമയം പ്രവീൺകുമാറിനോട് ഓഫീസിൽ നിന്നും പുറത്ത് പോകണമെന്നാവശ്യപ്പെട്ട് സതീഷ് കയർത്ത് സംസാരിച്ചതാണ് പ്രശ്നത്തിന് കാരണമെന്നാണ് തരൂർ അനുകൂലികൾ പറയുന്നത്. നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഡിസിസി അധ്യക്ഷന് സതീഷ് പരാതി നൽകി. 

തൃശൂരിലെ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത, അമ്മയും ഭാര്യയുമടക്കം 4 പേർ ചികിത്സയിൽ, മകൻ വീട്ടിലെ ഭക്ഷണം കഴിച്ചില്ല

എന്നാൽ കയ്യാങ്കളി ഉണ്ടായിട്ടില്ലെന്നാണ് ഡിസിസി നേതൃത്വത്തിൻറെ വിശദീകരണം. എഐസിസി-കെപിസിസി നേതൃത്വങ്ങളെ വിമർശിക്കുമ്പോഴും വീണ്ടും മത്സരിക്കാൻ തരൂർ തയ്യാറെടുക്കുന്നുവെന്നാണ് യോഗങ്ങളിലെ സാന്നിധ്യം നൽകുന്നത്. നേതൃത്വത്തിനെതിരായ വിമർശനം തന്നെയാകും തരൂർ ഈ ഊഴത്തിൽ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളിയെന്നാണ് ഡിസിസിയിലെ കയ്യാങ്കളി ഓർമ്മിപ്പിക്കുന്നത്. 


YouTube video player