ജില്ലയിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ ഭാഗമായാണ് തർക്കം തുടങ്ങിയത്. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പിജെ കുര്യനെതിരെ പ്രവർത്തകർ ഗോബാക്ക് മുദ്രാവാക്യം വിളിച്ചു

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ തമ്മിലടി. മുതിർന്ന നേതാവ് പിജെ കുര്യന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘടന വിഷയങ്ങളിൽ ഒരു വിഭാഗം പി ജെ കുര്യനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതാണ് തർക്കത്തിന് തുടക്കം. പിന്നീട് രണ്ട് ചേരിയായി തിരിഞ്ഞ് സംഘർഷം ആകുകയായിരുന്നു. പ്രവർത്തകർ പി ജെ കുര്യനെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു. ചില സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട അച്ചടക്ക നടപടികളും തമ്മിലടിക്ക് കാരണമായി. ജില്ലയൊട്ടാകെ പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്നതിനിടയിലാണ് മല്ലപ്പള്ളിയിലെ ഏറ്റുമുട്ടൽ. പി ജെ കുര്യന്റെ സ്വന്തം ബ്ലോക്ക്‌ കമ്മിറ്റിയാണ് മല്ലപ്പള്ളി

രണ്ട് ദിവസം മുൻപ് നടന്ന പത്തനംതിട്ട ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു. യോഗത്തിനിടെ യൂത്ത്കോൺഗ്രസ്‌ പ്രവർത്തകർ മർദിച്ചെന്ന പരാതിയുമായി ഡിസിസി ജനറൽ സെക്രട്ടറി വി ആർ സോജി പോലീസിനെ സമീപിച്ചിരുന്നു. പുനസംഘടന അടക്കമുള്ള വിവിധ വിഷയങ്ങളിലാണ് നേതാക്കൾ തമ്മിലുള്ള വാക്ക്പോരുണ്ടായത്. കഴിഞ്ഞ ദിവസം യോ​ഗത്തിൽ നിന്നും ഇറങ്ങി പോയ മുൻ ഡിസിസി പ്രസിഡന്റ്‌മാരുടെ നടപടി ശരി അല്ലെന്നു പി ജെ കുര്യൻ യോഗത്തിൽ പറഞ്ഞതും തർക്കം രൂക്ഷമാക്കിയിരുന്നു. പ്രശനങ്ങൾക്കെല്ലാം കാരണം കുര്യനും ഡിസിസി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിലും ആണെന്ന് മറു വിഭാഗത്തിന്റെ ആരോപണം.