Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിയുടെ മറുപടി വേദനിപ്പിച്ചു', ഓർത്തഡോക്സ് സഭാ പ്രതിനിധി, പിൻമാറി സമസ്ത

സംവരണവിഷയത്തിലും സഭാതർക്കത്തിലും മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കിട്ടിയില്ല. വ്യസനമുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശം വേദനയുണ്ടാക്കിയെന്ന് മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനം സെക്രട്ടറി.

cm kerala paryadanam in malappuram malankara orthodox and samastha response
Author
Malappuram, First Published Dec 28, 2020, 4:32 PM IST

മലപ്പുറം: മുഖ്യമന്ത്രിയുടെ കേരളപര്യടനപരിപാടിയിൽ വച്ച് ചോദിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനം സെക്രട്ടറി. സംവരണവിഷയത്തിലും സഭാതർക്കത്തിലും മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് വ്യക്തമായ മറുപടി കിട്ടിയില്ല. മുഖ്യമന്ത്രി അപമാനിച്ചുവെന്ന് താൻ പറയില്ല. പക്ഷേ ആ മറുപടിയിൽ വ്യസനമുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വേദനയുണ്ടെന്നും ഭദ്രാസനം സെക്രട്ടറി ഫാ. തോമസ് കുര്യൻ താഴയിൽ പറഞ്ഞു. 

അതേസമയം, കേരളപര്യടനപരിപാടിയിൽ നിന്ന് സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‍ലിയാർ അവസാന നിമിഷം പിൻമാറി. ലീഗ് സമ്മർദ്ദത്തെുടർന്നാണ് പിൻമാറിയതെന്നാണ് സൂചനയെന്ന് കോഴിക്കോട് ബ്യൂറോ റിപ്പോർ‍ട്ട് ചെയ്യുന്നു. അനാരോഗ്യം കാരണമാണ് പിൻമാറ്റമെന്നാണ് പക്ഷേ, മന്ത്രി കെ ടി ജലീൽ ഇതേക്കുറിച്ച് വിശദീകരിച്ചത്. 

രാവിലെ മുഖ്യമന്ത്രിക്കൊപ്പം പ്രഭാത വിരുന്നിന് ക്ഷണമുണ്ടായിരുന്ന സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‍ലിയാർ അവസാനനിമിഷമാണ് എത്തില്ലെന്ന് അറിയിച്ചത്. പാതിവഴിയിൽ എത്തിയ ശേഷം അദ്ദേഹം തിരിച്ചു പോവുകയായിരുന്നു.  

ആലിക്കുട്ടി മുസ്‍ലിയാരെപ്പോലെയുള്ള ഒരു മുതിർന്ന നേതാവ്, മുഖ്യമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ വിളിച്ച് ചേർക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത് നല്ല സൂചനയല്ല നൽകൂക എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പിൻമാറ്റം. ലീഗിന്‍റെ സമ്മർദ്ദവും പിൻമാറ്റത്തിന്  കാരണമായെന്നാണ് സൂചന. ഇന്നലെ ഉമർഫൈസി മുക്കം കോഴിക്കോട്ടെ യോഗത്തിൽ പങ്കെടുത്ത് പിന്തുണയറിയിച്ചതിൽ ലീഗിനും സമസ്തയിലെ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്. ഇന്നത്തെ യോഗത്തിൽ  ആലിക്കുട്ടി മുസ്ലിയാർക്ക് പകരം സംഘടനയിലെ പ്രമുഖരല്ലാത്ത ഭാരവാഹികളാണ് പിന്നീടെത്തിയത്.

യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്ക് ക്ഷണമുണ്ടായിരുന്നില്ല. മലപ്പുറത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളും പദ്ധതികളും യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു.  

Follow Us:
Download App:
  • android
  • ios