റഷ്യൻ കോൺസുലേറ്റുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയ്ക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

തിരുവനന്തപുരം : യുക്രൈൻ കപ്പൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടെന്ന വാർത്ത പുറത്ത് വന്ന പശ്ചാത്തലത്തിൽ വിവരങ്ങൾ തേടാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ്. റഷ്യൻ കോൺസുലേറ്റുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയ്ക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളി നാവികനടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശിയായ അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി. ഒഡേസ തുറമുഖത്തുനിന്ന് ഭക്ഷ്യധാന്യങ്ങളുമായി പുറപ്പെടുകയായിരുന്ന ‘ഗോൾഡൻ ലിയോ’ എന്ന കപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണമുണ്ടായത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ അഖിൽ ജോയൻ ഉൾപ്പെടെ നാല് പേർ ഇന്ത്യൻ പൗരന്മാരാണ് എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.